ഛേത്രിയുടെ പിന്‍ഗാമി? ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡ്രിബിള്‍ ചെയ്തതു ഈ മലയാളിതാരം

ഇന്ത്യന്‍ സൂപ്പര്‍ലീഗ് മരിച്ചു കൊണ്ടിരുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജീവശ്വാസമാണെന്ന് പറഞ്ഞാല്‍ ആരും കുറ്റം പറയില്ല. അനേകം പുതിയ താരങ്ങള്‍ക്ക് മികവ് തേച്ചുമിനുക്കാനും നാട്ടുകാര്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനും അവസരമാകുകയും ചെയ്തു. ഐഎസ്എല്ലിലെ ഈ സീസണില്‍ ഇന്ത്യന്‍ കളിക്കാരുടെ ഡ്രിബ്‌ളിംഗ് കണക്കുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മലയാളിതാരം.

കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ 18 ാം നമ്പര്‍ താരവും ഇന്ത്യന്‍ ടീമിന്റെ 19-ാം നമ്പറുമായ അബ്ദുല്‍ സഹല്‍സമദാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡ്രിബ്‌ളിംഗ് നടത്തിയിട്ടുള്ളത്. മൂംബൈ സിറ്റിയ്ക്ക് എതിരേയുള്ള മത്സരം വരെ മലയാളി താരം എതിര്‍ പ്രതിരോധനിരയെ കാലില്‍ കുരുക്കിയത് 12 തവണയായിരുന്നു. മറ്റൊരു ഇന്ത്യന്‍ താരവും ഇത്രയും ഡ്രിബ്‌ളിംഗ് പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സീസണില്‍ ഇതുവരെ നാലു ഗോളുകളും പേരിലാക്കിയിട്ടുള്ള താരം 21 ഡ്രിബ്‌ളിംഗ് ശ്രമങ്ങളും നടത്തി.

മൂന്‍ ചാമ്പ്യന്മാരായ ചെന്നൈ എഫ്‌സിയ്ക്ക് എതിരേ ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമിനോവിക്കിന്റെ വജ്രായുധമായി സഹല്‍ മാറുകയും ചെയ്തു. ഡ്രിബിള്‍ ചെയ്ത് ബോക്‌സിലേക്ക് കയറാന്‍ കഴിയുന്നതും എതിര്‍ പ്രതിരോധനിരയെ വട്ടം കറക്കുന്ന പാസുകള്‍ നല്‍കാന്‍ കഴിയുന്നതും സഹലിനെ മുന്‍ ഇന്ത്യന്‍ നായകന്‍ ബായ്ചുംഗ് ബൂട്ടിയയുടെയും ഇഷ്ടതാരമാക്കി മാറ്റിയിട്ടുണ്ട്. 37 വയസ്സുളള ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ പകരക്കാരനായിട്ടാണ് 24 വയസ്സുള്ള സഹലിനെ ബൂട്ടിയ കാണുന്നത്.

കാലില്‍ പന്തുകുരുക്കിയുള്ള ഓട്ടം, ഗ്രൗണ്ടിലെ പുല്ലിനെ ഉപയോഗപ്പെടുത്തിയുളള സ്വന്തം ട്രിക്കുകള്‍, അപ്രതീക്ഷിത പാസ്സുകളും അസാദ്ധ്യ പൊസിഷനുകളില്‍ നിന്നുള്ള മികച്ച ത്രൂബോളുകളും വേഗവും പെട്ടെന്ന് സാഹചര്യം മനസ്സിലാക്കാനുള്ള കഴിവും അദ്ദേഹത്തെ ഛേത്രിയോട് താരതമ്യപ്പെടുത്തുമെന്നായിരുന്നു ഒരു മാധ്യമത്തോട് ബൂട്ടിയ പറഞ്ഞത്.

താന്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു മദ്ധ്യനിരക്കാരന്‍ ഇന്ത്യയ്ക്ക് ഉണ്ട് അത് സഹലാണെന്ന് സാക്ഷാല്‍ ഛേത്രിയൂം പറയുന്നു. സ്വന്തം കഴിവുകള്‍ മനസ്സിലാക്കുകയും ശരീരവും തോളും തലയും വേണ്ടവിധത്തില്‍ പരിപാലിക്കുന്ന സഹല്‍ ശരിക്കും പ്രതിഭ വേണ്ടുവോളമുള്ള കളിക്കാരനാണെന്നും അദ്ദേഹം തന്നെ ഏറെ വിസ്മയിപ്പിക്കുന്നതായും 2019 ല്‍ ഛേത്രി പറഞ്ഞിരുന്നു.