പുല്‍മൈതാനങ്ങള്‍ അടക്കി ഭരിച്ച് കിംഗ് ലിയോ; ഇരുട്ടില്‍ തപ്പി ചുവന്ന ചെകുത്താന്മാര്‍

വിയ്യാറയലിനെതിരെ ഇന്നലെ നടന്ന ലാലിഗ മത്സരത്തില്‍ ഐതിഹാസികമായ തിരിച്ചു വരവാണ് ബാഴ്‌സലോണ നടത്തിയത്. ആദ്യ പകുതിയില്‍ 2-1നു മുന്നില്‍ നില്‍ക്കുകയും രണ്ടാം പകുതിയുടെ തൊണ്ണൂറാം മിനിട്ടു വരെ 4-2നു പിന്നിലാവുകയും ചെയ്ത ടീം ഇഞ്ചുറി ടൈമില്‍ മെസി, സുവാരസ് എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് മത്സരത്തില്‍ വിജയത്തോളം പോന്ന സമനില നേടിയത്.

തൊണ്ണൂറാം മിനുട്ടില്‍ ഒരു ഫ്രീ കിക്കിലൂടെ വല കുലുക്കിയ മെസി തുടര്‍ച്ചയായ മൂന്നാമത്തെ ലാലിഗ മത്സരത്തിലാണ് ഫ്രീ കിക്ക് ഗോള്‍ നേടുന്നത്. ബാഴ്‌സയുടെ അവസാന അഞ്ചു മത്സരങ്ങളില്‍ നിന്നും ഒന്‍പതു ഗോളുകളും താരം അടിച്ചു കൂട്ടിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയെ നേരിടാനിരിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ക്ക് മെസിയുടെ ഈ ഫോം ചില്ലറ തലവേദനയല്ല സമ്മാനിക്കുന്നത്. ഒരു വശത്ത് മെസിയും ബാഴ്‌സയും ഫോമില്‍ കളിക്കുമ്പോള്‍ മറുവശത്ത് സ്വന്തം ടീം മോശം പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

ഇന്നലെ വോള്‍വ്‌സിനെതിരെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധത്തിന്റെ മോശം പ്രകടനമാണ് അവര്‍ക്ക് തോല്‍വി സമ്മാനിച്ചത്. വോള്‍വ്‌സ് നേടിയ രണ്ടു ഗോളും യുണൈറ്റഡ് പ്രതിരോധത്തിന്റെ സംഭാവനയായിരുന്നു. ഈ തരത്തിലാണു യുണൈറ്റഡിന്റെ പ്രകടനമെങ്കില്‍ മെസിയും സംഘവും അതിനെ പൊളിച്ചടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ഇതിനു മുന്‍പ് മെസിയുടെ ബാഴ്‌സക്കെതിരെ കളിച്ച രണ്ടു ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങിയിരുന്നു. ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ എക്കാലവും മികച്ച ഫോമില്‍ കളിക്കുന്ന മെസി ഓള്‍ഡ് ട്രാഫോഡില്‍ നടത്തുന്ന മറ്റൊരു മായാജാലത്തിനാണു ആരാധകര്‍ കാത്തിരിക്കുന്നത്. സ്മാളിങ്ങ്, ഫില്‍ ജോണ്‍സ് എന്നിവരടങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധത്തിന് അതിനെ എങ്ങിനെ മറികടക്കാനാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.