മെസിക്ക് ഇക്കുറി ബാലണ്‍ ഡി ഓര്‍ കിട്ടില്ല; പിന്നില്‍ ഒരേയൊരു കാരണം

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇക്കുറി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന വിലയിരുത്തലുമായി മുന്‍ ചെല്‍സി പ്രതിരോധനിര താരം ഫ്രാങ്ക് ലിബോഫ്. സ്പാനിഷ് സൂപ്പര്‍ കപ്പിനിടെ എതിരാളിയെ ക്രൂരമായി ഫൗള്‍ ചെയ്ത് റെഡ് കാര്‍ഡ് വാങ്ങിയ മെസിക്ക് മഹനീയ പുരസ്‌കാരം നല്‍കരുതെന്ന് ലിബോഫ് അഭിപ്രായപ്പെടുന്നു.

സൂപ്പര്‍ കപ്പ് ഫൈനലിനിടെ അത്‌ലറ്റിക്കോ ബില്‍ബാവോയുടെ എസിയര്‍ വിയ്യാലിബ്രെക്കുനേരെയാണ് മെസി പരുക്കന്‍ അടവെടുത്തത്. ഗോളിലേക്കുള്ള നീക്കത്തിന് പ്രതിബന്ധം തീര്‍ക്കാന്‍ ശ്രമിച്ച വിയ്യാലിബ്രെയെ മെസി പിന്നില്‍ നിന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് റഫറി ചുവപ്പ് കാര്‍ഡ് കാട്ടി മെസിയെ പുറത്താക്കി. 2000, 2006 വര്‍ഷങ്ങളില്‍ എതിര്‍ താരങ്ങളെ ക്രൂരമായി ഫൗള്‍ ചെയ്ത ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന് ബാലണ്‍ ഡി ഓര്‍ നല്‍കിയിരുന്നില്ലെന്നും മെസിയുടെ കാര്യത്തിലും അതേ നടപടി സ്വീകരിക്കണമെന്നുമാണ് ലിബോഫ് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്കായി 38 ഗോളുകള്‍ അടിച്ചകൂട്ടിയ മെസി, അര്‍ജന്റീനയുടെ കുപ്പായത്തില്‍ കോപ്പ അമേരിക്ക കിരീടവും നേടിയിരുന്നു. കോപ്പയിലെ ഗോള്‍ഡന്‍ ബോള്‍, ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡുകളും മെസി സ്വന്തമാക്കി. അതിനാല്‍ മെസിക്ക് ബാലണ്‍ ഡി ഓര്‍ നല്‍കുമെന്ന് ഭൂരിഭാഗം ഫുട്‌ബോള്‍ പ്രേമികളും കണക്കുകൂട്ടുന്നു.