മെസിയെ വെള്ളിയാഴ്ച എന്റെ പിള്ളേർ പൂട്ടും, ആ പ്രതിരോധം മെസി തകർക്കില്ല; വെല്ലുവിളിച്ച് നെതർലൻഡ്‌സ്‌ പരിശീലകൻ

ലയണൽ മെസ്സി ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ മികച്ച ഫോമിലാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച വ്യക്തികത പ്രകടനങ്ങളിൽ ഒന്ന് നടത്തി മെസി മുന്നിൽ നിന്ന് നയിക്കുന്ന ടീം കിരീടം സ്വപ്നം കാണുന്നുണ്ട്. ടൂർണമെന്റിൽ ഇതുവരെ 3 ഗോളുകൾ നേടിയ മെസി ആ മികവ് ഇനിയുള്ള മത്സരങ്ങളിലും തുടരാം എന്ന പ്രതീക്ഷയിലാണ് നിൽക്കുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ 2-1 റൗണ്ട് ഓഫ് 16 വിജയത്തിൽ അർജന്റീന ക്യാപ്റ്റൻ ഒരു ഗോൾ നേടുകയും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ഗോളുകൾ നേടുകയും ചെയ്തു. ശനിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ടീം നെതർലാൻഡിനെ നേരിടും.

നെതർലാൻഡ്‌സ് ആകട്ടെ അവരുടെ റൗണ്ട് ഓഫ് 16 മത്സരത്തിൽ യുഎസ്എയ്‌ക്കെതിരെ 3-1 ന് ജയിച്ചു. 2014 ലോകകപ്പ് സെമിഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അര്ജന്റീനയോട് തോറ്റ ഓറഞ്ച് പട ഇത്തവണ പ്രതികാരം ചെയ്യാൻ ഉറച്ചാണ് നിൽക്കുന്നത്. പരിശീലകൻ വാൻ ഗാൽ നൽകുന്നതും അത്തരം ഒരു സൂചന തന്നെയാണ്.

മെസ്സിയുടെ ബലഹീനത മുതലെടുക്കാൻ തനിക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “മെസ്സി ഏറ്റവും അപകടകാരിയായ ക്രിയേറ്റീവ് കളിക്കാരനാണ്, അയാൾക്ക് ധാരാളം സൃഷ്ടിക്കാനും സ്വയം ഗോളുകൾ നേടാനും കഴിയും. പന്ത് നഷ്ടപെടുന്ന സമയത്ത് അവൻ അധികം ക്രീയേറ്റീവ് അല്ല. അത് ഞങ്ങൾ മുതലെടുക്കും.”

മെസ്സിക്ക് വേണ്ടിയുള്ള തന്ത്രപരമായ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ, “നിങ്ങൾ വെള്ളിയാഴ്ച കാണും, ഞാൻ നിങ്ങളോട് ഇപ്പോൾ പറയില്ല” എന്ന് അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ മെസ്സിയുടെ സ്‌ട്രൈക്ക് അദ്ദേഹത്തിന്റെ ഒമ്പതാമത്തെ ലോകകപ്പ് ഗോളും ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിലെ ആദ്യ ഗോളുമായിരുന്നു. എല്ലാ മത്സരങ്ങളിലെയും കരിയറിലെ 789-ാമത്തെ ഗോളായിരുന്നു ഇത്. അതേസമയം, അർജന്റീന മെസ്സി മാത്രമല്ലെന്ന് ഡച്ച് ക്യാപ്റ്റൻ വിർജിൽ വാൻ ഡിജിക്ക് പറഞ്ഞു.