ബാഴ്‌സയില്‍ മെസിക്ക് പിന്‍ഗാമിയായി; പത്താം നമ്പര്‍ ഇനി ബ്രസീലുകാരന്

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പടിയിറക്കം സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കേല്‍പ്പിച്ച ആഘാതം ചില്ലറയല്ല. മെസി പിഎസ്ജിയിലേക്ക് പോയതോടെ വിഖ്യാതമായ 10-ാം നമ്പര്‍ ജഴ്‌സി അനാഥമായി. മെസിയോടുള്ള ആദരസൂചകമായി 10-ാം നമ്പര്‍ ജഴ്‌സി എന്നെന്നേക്കുമായി പിന്‍വലിക്കണമെന്നും ആരാധകരില്‍ ചിലര്‍ ആവശ്യപ്പടുന്നു.

മെസിയുടെ അഭാവത്തില്‍ 10-ാം നമ്പര്‍ ജഴ്‌സിക്ക് താത്കാലിക വിശ്രമം നല്‍കിയിരിക്കുകയാണ് ബാഴ്‌സ. നാസ്റ്റിക്, ജിറോണ, സ്റ്റിയുട്ട്ഗര്‍ഡ്, റെഡ്ബുള്‍ സാള്‍സ്ബര്‍ഗ്, യുവന്റസ് എന്നിവയ്‌ക്കെതിരായ പ്രീ-സീസണ്‍ സൗഹൃദമത്സരങ്ങളിലും ലാ ലിഗയില്‍ റയല്‍ സോസിദായുമായുള്ള ആദ്യ ഹോംമാച്ചിലും 10-ാം നമ്പര്‍ ജഴ്‌സി ബാഴ്‌സ ഒഴിവാക്കിയിരുന്നു. എന്നാല്‍ സ്പാനിഷ് ലീഗ് നിയമപ്രകാരം മാച്ച് ഡേയിലെ ഫസ്റ്റ് ടീം സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് ഒന്നു മുതല്‍ 25 വരെയുള്ള ജഴ്‌സി നമ്പറാണ് നല്‍കേണ്ടത്. ഈ സാഹചര്യത്തില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീഞ്ഞോയ്ക്ക് ബാഴ്‌സ പത്താം നമ്പര്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
സോസിദാദിനെതിരായ മത്സരത്തില്‍ കുട്ടീഞ്ഞോ കളിച്ചിരുന്നില്ല.

സെര്‍ജിയോ അഗ്യൂറോയും മെംഫിസ് ഡിപായിയും യുവപ്രതിഭ അന്‍സു ഫാത്തിയും പത്താം നമ്പറിന് യോജിച്ച മികവുംതാരപ്പൊലിയമുള്ളവരാണ്. എന്നാല്‍ ഇവരുടെയൊക്കെ നമ്പറുകള്‍ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞു. ഇപ്പോള്‍ കുട്ടീഞ്ഞോയ്ക്കു മാത്രമാണ് ജഴ്‌സി നമ്പര്‍ ഇല്ലാത്തത്. കുട്ടീഞ്ഞോ ബാഴ്‌സ വിടാനുള്ള മനസുമായാണ് നില്‍ക്കുന്നതെങ്കിലും ഇടക്കാലത്തേങ്കിലും പത്താം നമ്പര്‍ ജഴ്‌സി താരത്തിന് നല്‍കാനാണ് ബാഴ്‌സയുടെ നീക്കമെന്ന് പറയപ്പെടുന്നു.