എന്തിനാണ് മെസി ഇന്റർ മിയാമിയിൽ പോയതെന്ന് ചോദിച്ച് പലരും പുച്ഛിച്ചു, ഇന്ന് അയാൾ ഒരു ജനതയെ മൊത്തം സന്തോഷിപ്പിക്കുന്നു; മെസി ഭൂമിയിൽ അവതരിച്ചത് തന്നെ മായാജാലം കാണിക്കാൻ

ഫുട്ബോൾ പണ്ഡിതന്മാർ എല്ലാം ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമാണ് ‘മെസ്സിയെ പിടിച്ചു നിർത്താനുള്ള ഏക മാർഗ്ഗം അദ്ദേഹത്തിനു പന്ത് എത്തിക്കാതിരിക്കുക എന്നതു മാത്രമാണ്. കാലിൽ പന്തുള്ള മെസ്സി ദൈവതുല്യൻ, അവനെ തടുക്കാൻ സാധ്യമല്ല എന്ന് എതിരെ കളിച്ചവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. മെസ്സിയുടെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നിൽ അദ്ദേഹത്തിന്റെ പരിശീലകൻ ആയിരുന്ന പെപ് ഗാർഡിയോള ഒരിക്കൽ പറഞ്ഞു : ” എല്ലാവരും കരുതും മെസ്സി കളിക്കുന്നത് കഴിവ് കൊണ്ട് മാത്രമാണെന്ന് , കാലുകൾ കൊണ്ട് മാത്രമാണെന്ന് , പക്ഷെ അങ്ങനെയല്ല ഓരോ നിമിഷവും അദ്ദേഹം മൈതാനത്തിന്റെ മുക്കും , മൂലയും അറിഞ്ഞാണ് കളിക്കുന്നത്. പന്ത് കാലിലില്ലാത്ത മെസ്സി മൈതാനം വകഞ്ഞു കൊണ്ട് ഇരിക്കും പന്ത് കാലിൽ കിട്ടുമ്പോഴേക്കും ചെയ്യാനുള്ളതിന്റെ രൂപരേഖ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ടാകും.

കേവലം പതിനാറു വയസ്സും 145 ദിവസവും പ്രായമായപ്പോൾ ബാർസയുടെ സീനിയർ ടീമിൽ ലിയോ പന്ത് തട്ടി. 2004 ഒക്ടോബർ 16 നായിരുന്നു ലാലിഗയിലെ ലിയോയുടെ അരങ്ങേറ്റം. അവിടെ ഒരു രാജാവിന്റെ ഉദയം ആയിരുന്നു. പിന്നീട് അങ്ങനെ ബാർസലോണയ്ക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് മെസ്സി സ്വന്തം പേരിൽ കുറിച്ചു. അരങ്ങേറിയ ആദ്യ സീസണിൽ തന്നെ ബാർസലോണ ലാ ലിഗാ കിരീടമുയർത്തി. മെസ്സിയുടെ പ്രതിഭയുടെ മിന്നലാട്ടം ലോകം ദർശിച്ച 2006 – 2007 സീസണിൽ, ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെ നേടിയ ഒരു ഹാട്രിക്കടക്കം 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ നേടി ചരിത്രത്തിന്റെ ഭാഗമായി. പിന്നീട് മെസി ഫുട്ബോൾ ലോകം ഭരിക്കാൻ തുടങ്ങുന്ന കാഴ്ച്ച ലോകം കണ്ട് തുടങ്ങി.2009 മുതൽ തുടർച്ചയായി നാലു വർഷം മെസ്സി മികച്ച താരത്തിനുള്ള ഫിഫാ ബാലൺ ഡിഓർ പുരസ്‌കാരം കരസ്ഥമാക്കി. 2012 ഡിസംബർ 23 ന് മെസ്സി ഒരു കലണ്ടർ വർഷം 91 ഗോളുകൾ എന്ന സർവ കാല റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു.

ക്ലബിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും കളിയ്ക്കുന്ന മെസ്സി രണ്ടാെണെന്നുള്ള വാദമാണ് അദ്ദേഹത്തിന്റെ കരിയറിൽ ഉയർന്നിട്ടുള്ള ഏറ്റവും വലിയ വിമർശനം. പലപ്പോഴും മറഡോണയുമായുള്ള താരതമ്യം, ലോകകപ്പ് കിട്ടാകണയാതും എല്ലാം ഇതിന് കാരണമാണ്. രാജ്യത്തിനു വേണ്ടി കളികുമ്പോൾ സമ്മർദ്ദം താങ്ങാൻ പറ്റാതെ ഒരു ദിവസം പെട്ടെന് മെസ്സി വിരമിച്ചത് നമ്മളെയെല്ലാം ഞെട്ടിച്ച വാർത്തയാണ്. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകൾ മുഴുവൻ തന്റെ ഇടത്തെ കാലിലാണെന്ന യാഥാർത്ഥ്യം അദ്ദേഹത്തെ വേട്ടയാടി. പക്ഷേ വീണിടിത്ത് നിന്നു എഴുന്നേറ്റ് 2014 ൽ അർജൻറീനയ്ക്ക് അപ്രാപ്യം എന്ന് തോന്നിച്ചിരുന്ന ലോകകപ്പ് യോഗ്യത ഏതാണ്ട് ഒറ്റയ്ക്ക് അദ്ദേഹം നേടിക്കൊടുത്തു എന്ന് മാത്രമല്ല, ആ ലോകകപ്പിന്റെ ഫൈനൽ വരെ തൻറെ ടീമിനെ ചുമലിലേറ്റി അദ്ദേഹം എത്തിച്ചു. അവിടം കൊണ്ടൊന്നും നിർത്താൻ അയാൾ ഉദ്ദേശിച്ചിരുന്നില്ല. രാജ്യത്തിന് വേണ്ടി അയാൾ ഒന്നും നേടുന്നില്ല എന്ന് പറഞ്ഞവരെ കളിയാക്കി അയാൾ ഈ വർഷത്തെ ലോകകപ്പ് സ്വന്തമാക്കി.

എല്ലാം നേടിയ ശേഷം ഒരു സുപ്രഭാതത്തിൽ അയാൾ ഇന്റർ മിയാമിയിൽ എത്തി. ആ സമയം ക്ലബ് തകർന്ന് നിൽക്കുക ആയിരുന്നു. എന്നാൽ അയാൾ എത്തിയ ശേഷം ടീം ആകെ ഉയർന്നു, ഇപ്പോഴിതാ ഇന്റർ മിയാമി ഇൻറർ കോണ്ടിനെൻറൽ ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നു. ഒരു ടീമിനാകെ പുതുജീവൻ നൽകുകയാണ് താരം ചെയ്തത്.

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരൻ മെസി ആണോ എന്ന തർക്കത്തിലാണ് ഇന്ന് ഏവരും. മെസ്സി ആയിരിക്കാം, അല്ലായിരിക്കാം, ചോദ്യം അപ്രസക്തമാണ്, കാരണം മെസ്സി കവിതയാണ്. കണക്കുകളിലോ ,തർക്കങ്ങളുടെ പരിമിതികളിലോ ഒതുങ്ങുന്നവന്നല്ല മെസി,കിട്ടുന്ന ഓരോ നിമിഷവും അവനെ ആസ്വദിക്കുക. ആ ജാലവിദ്യകളുടെ ബൂട്ട് അഴിയുന്ന കാലത്തോളം..