'നിരവധി വ്യക്തിഗത പിഴവുകള്‍ സംഭവിക്കുന്നു, അത് അംഗീകരിക്കാനാകില്ല'; ബ്ലാസ്റ്റേഴ്‌സ് തോല്‍വിയില്‍ പരിശീലകന്‍

ഐഎസ്എല്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയില്‍ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ തങ്ങള്‍ക്ക് ധാരാളം വ്യക്തിഗത പിഴവുകള്‍ സംഭവിച്ചെന്നും അത് അത് അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ധാരാളം വ്യക്തിഗത പിഴവുകള്‍ സംഭവിച്ചു. അത് അംഗീകരിക്കാനാകാത്തതാണ്. പ്രത്യേകിച്ചും ലീഗിലെ മികച്ച ടീമുകളെ നേരിടുമ്പോള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്‌തേ മതിയാകൂ. ഇത്തരത്തിലുള്ള വ്യക്തിഗത പിഴവുകള്‍ സംഭവിച്ചാല്‍ അത് ഗോളുകള്‍ വഴങ്ങാന്‍ കാരണമാകും.

ശ്രദ്ധയോടെ ഏകാഗ്രതയോടെ ആത്മാര്‍ത്ഥയോടെ അച്ചടക്കത്തോടയായിരിക്കണം ഇത്തരം മത്സരങ്ങളെ സമീപിക്കേണ്ടത്. ഇത്തരം പിഴവുകള്‍ ആദ്യ പകുതിയില്‍ സംഭവിക്കുമ്പോള്‍ അതിന് നല്‍കേണ്ടി വരുന്നത് പോയിന്റുകളാണ്. തുടര്‍ച്ചയായ തോല്‍വികള്‍ എളുപ്പമല്ല. എന്നാല്‍ ഞങ്ങളത് കൈകാര്യം ചെയ്‌തേ മതിയാകൂ.

ഈ രണ്ടു തോല്‍വികള്‍ ടീമിന്റെ താളത്തെ ബാധിക്കില്ല. ഇനിയും ആറ് കളികളുണ്ട്. ഇന്ന് രാത്രി ഈ മത്സരത്തെക്കുറിച്ച് ചിന്തിക്കും. ഒരുറക്കത്തിന് ശേഷം അത് മറന്ന് മറ്റുള്ള കാര്യങ്ങള്‍ വിശകലം ചെയ്യാനുണ്ട്. കാരണം അത് കഴിഞ്ഞു പോയതാണ്, അടുത്ത പടിയെക്കുറിച്ച് ചിന്തിക്കണം. കാരണം ഇത് ഫുട്‌ബോളാണ്. ചില കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ സമയമുണ്ടാകില്ല. പ്ലേ ഓഫില്‍ പങ്കെടുക്കണമെങ്കില്‍ ഇത്തരം പിഴവുകള്‍ സംഭവിക്കാന്‍ പാടില്ല വുകോമാനോവിച്ച് പറഞ്ഞു.

ഇന്നലത്തെ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ ബ്ലാസ്റ്റേഴ്‌സിന് മേല്‍ വിജയം സ്വന്തമാക്കിയത്. ഗോവക്കായി നോഹ് വെയ്ല്‍ സദൗയി, ഇക്കര്‍ ഗുരോത്ക്സേന, റെഡീം ത്‌ലാങ് എന്നിവരും കേരളാ ബ്ലാസ്റ്റേഴ്‌സിനായി ദിമിട്രിയോസ് ഡയമന്റകോസും ഗോളുകള്‍ നേടി.