'റഫറി ഒരു ദുരന്തമാണ്, ആ പെനാല്‍റ്റി ഞങ്ങളെ നശിപ്പിച്ചു'; രോഷം അടക്കാനാവാതെ മോഡ്രിച്ച്

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച്. മത്സരം നിയന്ത്രിച്ച് ഇറ്റാലിയന്‍ റഫറി ഡാനിയേലിനെ കടന്നാക്രമിച്ച മോഡ്രിച്ച് ‘ഏറ്റവും മോശം റഫറിമാരില്‍ ഒരാള്‍’ എന്ന വിശേഷമാണ് അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയത്.

പെനാല്‍റ്റി വരെ ഞങ്ങള്‍ നന്നായി ചെയ്തു. ഞാന്‍ സാധാരണയായി റഫറിമാരെക്കുറിച്ച് സംസാരിക്കാറില്ല, എന്നാല്‍ ഇന്ന് അങ്ങനെ ചെയ്യാതിരിക്കുക അസാധ്യമാണ്. എനിക്കറിയാവുന്ന ഏറ്റവും മോശപ്പെട്ട റഫറിയാണ് അയാള്‍. ഞാന്‍ ഇന്ന് മാത്രമല്ല മുന്‍പും അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒരിക്കലും നല്ല ഓര്‍മ്മയില്ല.

ഈ റഫറി ഒരു ദുരന്തമാണ്. അങ്ങനെയാണെങ്കിലും, എനിക്ക് അര്‍ജന്റീനയെ അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ട്. അവരില്‍ നിന്ന് ക്രെഡിറ്റ് എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഫൈനലില്‍ എത്താന്‍ അര്‍ഹരാണ്. പക്ഷേ ആ ആദ്യ പെനാല്‍റ്റി ഞങ്ങളെ നശിപ്പിച്ചു- മോഡ്രിച്ച് പറഞ്ഞു.

സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്താണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി വകയായിരുന്നു.

പന്തുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തന്നെ് കണ്ടായിരുന്നു റഫറിയുടെ ‘വിവാദ’ തീരുമാനം ഉണ്ടായത്. പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്യുകയായിരുന്നു.