സലായും ലെവന്‍ഡോവ്‌സ്‌കിയും കാട്ടിയ വലിയ മനസ്സ് തിരിച്ചു കാട്ടിയില്ല ; ലിയോണേല്‍ മെസ്സി നന്ദി കെട്ടവന്‍ ?

ഫിഫാ ബെസ്റ്റ് പ്‌ളേയര്‍ പുരസ്‌ക്കാരത്തിന് ലിയോണേല്‍ മെസ്സി ലെവന്‍ഡോവ്‌സ്‌കിക്ക് വോട്ടുചെയ്യാതിരുന്നത് ചൂണ്ടിക്കാട്ടി ജര്‍മ്മന്‍ മാധ്യമങ്ങള്‍ കടുത്ത ഭാഷയിലാണ് അര്‍ജന്റീന നായകനെ വിമര്‍ശിച്ചത്. ഇതിന് പിന്നാലെ ഫിഫയുടെ ബെസ്റ്റ് പ്ലളേയര്‍ പട്ടികയിലെ അന്തിമ മൂന്ന് താരങ്ങളും വോട്ടു ചെയ്തതിന്റെ വിവരങ്ങളും പുറത്തു വന്നു. ബയേണിന്റെ പോളണ്ട് താരം ലെവന്‍ഡോവ്‌സ്‌കിയും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരവും കാട്ടിയ വിശാലത മെസി കാട്ടിയില്ലെന്നതാണ് പുതിയ ചര്‍ച്ച.

മൂന്ന് താരങ്ങളും അതാതു രാജ്യത്തിന്റെ നായകസ്ഥാനം പേറുന്നവരാണ്. പരിശീലകര്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും ടോപ് ത്രീ താരങ്ങള്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരമായിരുന്നു കിട്ടിയത്. നായകന്മാരുടെ വോട്ടവകാശം ലെവന്‍ഡോവ്‌സ്‌കിയും സലായും മെസ്സിയ്ക്ക് കൂടി നല്‍കി. സലായുടെ മികച്ച മൂന്ന് താരങ്ങള്‍ ജോര്‍ജ്ജീഞ്ഞോയും ലിയോണേല്‍ മെസ്സിയും ലെവന്‍ഡോവ്‌സ്‌കിയുമായിരുന്നു. ലെവന്‍ഡോവ്‌സ്‌ക്കിയുടേത് ജോര്‍ജ്ജീഞ്ഞോയും മെസ്സിയും റൊണാള്‍ഡോയും ആയിരുന്നു. എന്നാല്‍ മെസ്സി പക്ഷേ ലെവന്‍ഡോവ്‌സ്‌കിയെയോ മൊഹമ്മദ് സലായേയോ മികച്ച താരമായി പരിഗണിച്ചതേയില്ല.

മെസ്സിയുടെ വോട്ടുകള്‍ പോയത് പിഎസ്ജിയിലെ സഹതാരങ്ങളായ നെയ്മര്‍ക്കും എംബാപ്പേയ്ക്കും റയലിന്റെ ഫ്രഞ്ച് താരം ബെന്‍സേമയ്ക്കും ആയിരുന്നു. ലെവന്‍ഡോവ്‌സ്‌കിയ്‌ക്കോ സലായ്‌ക്കോ വോട്ടു ചെയ്യാന്‍ മെസ്സി തയ്യാറായിലഏല. ജര്‍മ്മന്‍ ലീഗില്‍ ഗോളടിച്ചു കൂട്ടിയിട്ടും മെസിയ്ക്ക് ലെവന്‍ഡോവ്‌സ്‌കിയെ മികച്ച താരമായി കാണാന്‍ കഴിയാതിരുന്നത് ഫിഫ പുരസ്‌ക്കാരത്തില്‍ തന്റെ ഏറ്റവും വലിയ എതിരാളി ആയതിനാലാണ് എന്ന രീതിയിലായിരുന്നു ജര്‍മ്മന്‍ മാധ്യമങ്ങളുടെ കണ്ടെത്തിയത്. അതേസമയം ക്രിസ്ത്യാനോ റൊണാള്‍ഡോ തന്റെ വോട്ടുകള്‍ ലെവന്‍ഡോവ്‌സ്‌കി, കാന്റേ, ജോര്‍ജജീഞ്ഞോ എന്നിവര്‍ക്കായിരുന്നു നല്‍കിയത്.