മാര്‍ട്ടിനെസിന്റെ കോമാളിത്തരത്തിന് മറുപടി നല്‍കാന്‍ മാത്രം തരംതാഴ്ന്നട്ടില്ല; പ്രതികരണവുമായി എംബാപ്പെ

ലോകകപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെ അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തനിക്കെതിരെ നടത്തിയ വംശീയാധിക്ഷേപത്തെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കി ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. അസംബന്ധങ്ങള്‍ക്കു വേണ്ടി ഞാന്‍ സമയം പാഴാക്കില്ലെന്ന് താരം പറഞ്ഞു

എപ്പോഴും നീതിയുക്തമായി പെരുമാറുന്ന താരമായിരിക്കണം. അദ്ദേഹത്തിന്റെ ആഘോഷങ്ങള്‍ എന്റെ പ്രശ്നമല്ല. അത്തരം അസംബന്ധങ്ങള്‍ക്കു വേണ്ടി ഞാന്‍ സമയം പാഴാക്കില്ല- എംബാപ്പെ പറഞ്ഞു.

തോല്‍വിക്ക് ശേഷം താന്‍ ചില പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ ഖത്തറിലെ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് കരകയറിയെന്നും ലീഗ് 1 പുനരാരംഭിച്ചപ്പോള്‍ സ്‌ട്രോസ്ബര്‍ഗിനെതിരെ പിഎസ്ജി 2-1ന് അവസാന നിമിഷം വിജയിക്കുകയും ചെയ്തുവെന്ന് എംബാപ്പെ പറഞ്ഞു.

ഫ്രഞ്ച് സംഘത്തിന്റെ ലോകകപ്പ് ഫൈനല്‍ തോല്‍വി എന്റെ ക്ലബിന്റെ തെറ്റല്ല. ഇനി പി.എസ്.ജിക്കു വേണ്ടി എല്ലാം സമര്‍പ്പിക്കും. ഫൈനലിനുശേഷം ഞാന്‍ മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവന്‍ അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു. ഞാനും അതിനു തന്നെയാണ് കാത്തിരുന്നതെങ്കിലും പരാജയപ്പെട്ടു -എംബാപ്പെ കൂട്ടിചേര്‍ത്തു.