ഐ.സി.സിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന പോലെയാണ് ഐ.എസ്.എലിന് ബ്ലാസ്റ്റേഴ്‌സ്; ചുമ്മാ കേറിയങ്ങ് മാന്താനാവില്ല, പണികിട്ടും

ഐഎസ്എല്‍ പ്ലേഓഫ് മത്സരത്തില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പിന്മാറിയതിന്റെ അനന്തരഫലങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. പോയിന്റുകള്‍ വെട്ടിക്കുറയ്ക്കുക, ഭീമമായ പിഴ ഈടാക്കുക, കേന്ദ്ര റവന്യൂ വിഹിതം കട്ട് ചെയ്യുക തുടങ്ങി നിരവധി നടപടികള്‍ മുന്നിലുണ്ട്. കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കാം, ഏറ്റവും മോശം സാഹചര്യത്തില്‍ ക്ലബ്ബിനെ നിരോധിക്കാം.

എന്നിരുന്നാലും, നിരോധനം സംശയാസ്പദമാണ്. കാരണം ഐസിസിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എങ്ങനെയാണോ അങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖവും. ഇത്ര ആരാധക പിന്തുണയുള്ള ഒരു ടീമിനെ നിരോധിക്കുന്നത് അത് ഐഎസ്എലിന്റെ ബിസിനസിനെയും വരുമാനത്തേയും കാര്യമായി ബാധിക്കും. അതിനാല്‍ ടീമിനെ നിരോധിക്കാതെ കാര്യങ്ങള്‍ അവസാനിപ്പിക്കാനാകും ശ്രമിക്കുക.

ഐഎസ്എലില്‍ ഇതിന് മുമ്പ് ഒരിക്കലും വാക്കൗട്ട് നടന്നിട്ടില്ല. നിയമവസങ്ങളും മറ്റും സംഘാടകര്‍ക്ക് അനുകൂലമായതിനാല്‍, പെനാല്‍റ്റികള്‍ സ്വീകരിക്കാന്‍ ബ്ലാസ്റ്റേഴ്സ് നിര്‍ബന്ധിതരാകും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അച്ചടക്ക സമിതിയാണ് ഉപരോധങ്ങള്‍ നിശ്ചയിക്കുന്നത്.

മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റായിപ്പോയെന്നാണ് ഇന്ത്യയിലെ മുന്‍ റഫറിമാര്‍ പ്രതികരിച്ചത്. ‘അതു റഫറിയുടെ പിഴവാണെന്നു വ്യക്തമാണ്. എതിര്‍ ടീമിന് അപകടകരമായ ഏരിയയിലാണ് ബെംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചത്. അതുകൊണ്ടു തന്നെ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പറും തയാറായ ശേഷമേ കിക്കെടുക്കാന്‍ അനുവദിക്കാവൂ. അതു റഫറി ശ്രദ്ധിക്കണമായിരുന്നു. റഫറിയുടെ നടപടി തെറ്റാണ്.’

Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാര്‍) ഉണ്ടായിരുന്നെങ്കില്‍ ഈ തീരുമാനം പിന്‍വലിക്കുമായിരുന്നു- ദേശീയ തലത്തില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള റഫറി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.