സെമിയില്‍ ബ്‌ളാസ്‌റ്റേഴ്‌സിന് ജെംഷെഡ്പൂര്‍ എതിരാളി ; എ.ടി.കെയെ തോല്‍പ്പിച്ചു, ഐ.എസ്.എല്‍ ഷീല്‍ഡും എ.എഫ്‌.സി യോഗ്യതയൂം നേടി

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ലീഗ് കളികളില്‍ ചാംപ്യന്മാരായി ഐഎസ്എല്‍ ഷീല്‍ഡിനും എഎഫ്‌സി ചാംപ്യന്‍സ് ലീഗിനുള്ള യോഗ്യതയും ജെംഷെഡ്പൂര്‍ എഫ്് സി സ്വന്തമാക്കി. എടികെ മോഹന്‍ ബഗാനുമായുള്ള ലീഗിലെ അവസാന മത്സരം ഒരു ഗോളിന് അവര്‍ സ്വന്തമാക്കി. കളിയുടെ രണ്ടാം പകുതിയില്‍ ഋത്വിക് ദാസിന്റെ ഗോളായിരുന്നു ജംഷെഡ്പൂരിന് തുണയായത്. ഈ സീസണില്‍ 43 പോയിന്റ് നേടിയ അവര്‍ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ സമ്പാദിക്കുന്ന ടീമായി മാറിയാണ് ഷീല്‍ഡിന് അവകാശം പറഞ്ഞത്.

സെമിയിലെ ടീമുകള്‍ നേരത്തേ തന്നെ തീരുമാനിക്കപ്പെട്ട സാഹചര്യത്തില്‍ ലീഗ് ജേതാക്കളെ നിര്‍ണ്ണയിക്കാനുള്ള മത്സരമായിരുന്നു നടന്നത്. 19 കളികളില്‍ നിന്നും 40 പോയിന്റ് നേടിയിട്ടുള്ള ജെംഷെഡ്പൂരിന് ഷീല്‍ഡ് ഉയര്‍ത്താന്‍ കേവലം സമനില മാത്രം മതിയായിരുന്നു. തുടര്‍ച്ചയായി ഏഴു വിജയമാണ് ജെംഷെഡ്പൂര്‍ നേടിയത്. ഈ ജയത്തോടെ ലീഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ സമ്പാദിക്കുന്ന ടീമെന്ന പുതിയ റെക്കോഡ് കൂടിയാണ് ജെംഷെഡ്പൂര്‍ നേടിയെടുത്തത്. 20 കളികളില്‍ 13 ജയവും നാലു സമനിലയും മൂന്ന് തോല്‍വിയും മാത്രമാണ് ജെംഷെഡ്പൂരിന്റെ ഈ സീസണിലെ റെക്കോഡ്.

എടികെയ്ക്ക് പക്ഷേ രണ്ടു ഗോള്‍ മാര്‍ജിന്‍ ജയമേ ഒന്നാം സ്ഥാനത്ത എത്തിക്കുമായിരുന്നുള്ളൂ.  20 കളികളില്‍ 37 പോയിന്റ് മാത്രം നേടാനായ എടികെ ഹൈദരാബാദിന് പിന്നില്‍ മൂന്നാം സ്ഥാനത്തായി. ഹൈദരാബാദിന് 38 പോയിന്റുകളാണ് ഉള്ളത്. കഴിഞ്ഞ 15 മത്സരമായി പരാജയപ്പെട്ടിട്ടില്ലെന്ന നേട്ടവുമായി എത്തിയ എടികെ പക്ഷേ ലീഗിലെ അവസാന മത്സരത്തില്‍ ജംഷഡ്പൂരിന് മുന്നില്‍ വീണുപോകുകയായിരുന്നു. 20 കളികളില്‍ 10 ജയം ഏഴു സമനില മൂന്ന് തോല്‍വി എന്നതാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം.

ഈ സീസണിലെ ആദ്യ മത്സരത്തിലും കൊല്‍ക്കത്തയെ ജെംഷെഡ്പൂര്‍ 2-1 ന് വീഴ്ത്തിയിരുന്നു. ഇതോടെ 2016 ന് ശേഷം ആദ്യമായി സെമിയില്‍ എത്തിയ കേരളത്തിന് ലീഗിലെ ഒന്നാം നമ്പറുകാരായ ജെംഷെഡ്പൂരാണ് എതിരാളികളായി വരുന്നത്. കൊല്‍ക്കത്ത ഹൈദരാബാദ് എഫ്‌സിയുമായി സെമിയില്‍ ഏറ്റുമുട്ടും.