ഐ.എസ്.എല്ലില്‍ ജംഷഡ്പൂര്‍ രണ്ടുംകല്‍പ്പിച്ച് ; ചാമ്പ്യന്‍സ് ലീഗും യുറോപ്പലീഗും കളിച്ച താരത്തെ സ്വന്തമാക്കി

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന ജംഷഡ്പൂര്‍ എഫ്.സി. രണ്ടും കല്‍പ്പിച്ചാണ്. ലീഗ് പകുതിയില്‍ എത്തി നില്‍ക്കുമ്പോള്‍ മുന്നേറ്റത്തിന് കരുത്തു കൂട്ടാന്‍ നൈജീരിയന്‍ താരം ചീമാ ചുക്‌വുവിനെ സൈന്‍ ചെയ്തു. ഈസ്റ്റ് ബംഗാളിനൊപ്പം ഈ സീസണില്‍ അരങ്ങേറിയ ചീമയെ ബാക്കിയുള്ള മത്സരങ്ങള്‍ക്ക് വേണ്ടിയാണ് ടീമിലെടുത്തിരിക്കുന്നത്.

കൊല്‍ക്കത്ത ക്ലബ്ബിനായി 10 മത്സരങ്ങളില്‍ ഈ സീസണില്‍ ചീമ കളിച്ചിരുന്നു.30 കാരനായ താരത്തിന് യുവേഫാ ചാംപ്യന്‍സ്, യൂറോപ്പ ലീഗുകളില്‍ കളിച്ചു പരിചയമുണ്ട്. നോര്‍വീജിയന്‍ ക്ലബ്ബായ മോള്‍ഡേ എഫ് കെ യ്‌ക്കൊപ്പം മൂന്ന് നോര്‍വീജിയന്‍ ലീഗ് കിരീടത്തില്‍ പങ്കാളിയായ താരം 2010 മുതല്‍ 2015 വരെ ടീമിന്റെ താരമായിരുന്നു. 2011 മുതല്‍ 2014 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരവും മുന്‍ പരിശീലകനുമായിരുന്ന ഒലേ ഗുണ്ണാര്‍ സോള്‍ഷര്‍ ടീമിന്റെ പരിശീലകനായിരുന്ന കാലത്തായിരുന്നു ചീമ ഉള്‍പ്പെട്ട ടീം കപ്പു നേടിയത്.

Read more

മോള്‍ഡേയ്ക്ക് ശേഷം ലഗിയാ വാഴ്‌സോവിന് വേണ്ടി കളിച്ച താരം യുവേഫാ യൂറോപ്പ ലീഗിലും യുവേഫാ ചാംപ്യന്‍സ് ലീഗിലും കളിച്ചിട്ടുള്ള താരമാണ്. പിന്നീട് ഏഷ്യയിലേക്ക് കളി മാറ്റിയ അദ്ദേഹം ഷംഗ്ഹായ് ഷെന്‍സിനും ഹെയ്‌ലോംഗ്ജിയാംഗ് ലവ സ്പ്രിംഗ്, തായ്ഷു യുവാന്‍ഡ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടി. 2021 – 22 സീസണ് വേണ്ടി ഈസ്റ്റബംഗാളില്‍ കരാര്‍ ഒപ്പുവെച്ച താരം അവിടെ നിന്നുമാണ് ജംഷെഡ്പൂര്‍ എഫ്‌സി യില്‍ ചേര്‍ന്നത്. നിര്‍ബ്ബന്ധിത ക്വാറന്റൈന്‍ കഴിഞ്ഞാണ് താരം ഓവന്‍ കോയലിന്റെ ക്ലബ്ബിനൊപ്പം ചേരുക.