ഇറ്റലിയുടെ ലോകോത്തര ഗോള്‍കീപ്പര്‍ക്ക് രണ്ടു വര്‍ഷം കൂടി കരാര്‍ നീട്ടി ; പിയര്‍ലൂജി ബഫണ്‍ 46 വയസ്സ് വരെ കളിക്കും

സാധാരണഗതിയില്‍ 35 വയസ്സ് വരെയാണ് ഒരു ഫുട്‌ബോളറുടെ സജീവകാലം. അസാധാരണപ്രതിഭയാണെങ്കില്‍ ഒരു മൂന്ന് വര്‍ഷം കൂടി, ഏറിപ്പോയാല്‍ 40 വയസ്സ് വരെ കളിച്ചേക്കാം. എന്നാല്‍ ഇറ്റലിയുടെ ലോകകപ്പ് നേടിയ ഗോള്‍കീപ്പര്‍ പിയര്‍ലൂജി ബഫണിന്റെ കാര്യത്തില്‍ കളിക്കളത്തിലെ ഈ കണക്കുകളെല്ലാം തെറ്റി. 44 കാരനായ ബഫണ്‍ കഴിഞ്ഞ ജൂണില്‍ ഇറ്റാലിയന്‍ ക്ലബ്ബ് പാര്‍മയില്‍ ചേര്‍ന്നു.

രണ്ടാം ഡിവിഷന്‍ ക്ലബ്ബായ പാര്‍മ താരത്തിന് 2023 -24 വരെ കരാര്‍ നല്‍കിയിരിക്കുകയാണ്. അതായത് താരത്തിന് 46 വയസ്സ് വരെ ക്ലബ്ബില്‍ കളിക്കാനാകുമെന്ന് സാരം. 44 ാം വയസ്സിലാണ് ബഫണെ ടീം കരാര്‍ ചെയ്തത്. പാര്‍മയ്‌ക്കൊപ്പം 1999 ല്‍ യുവേഫാകപ്പ് നേടിയതാരമാണ് ബഫണ്‍. ഇറ്റലി 2006 ല്‍ ലോകകപ്പ് നേടിയപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു ബഫണ്‍.

പിന്നീട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനൊപ്പം അനേകം കിരീടത്തില്‍ താരം മുത്തമിടുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ സീരി എയില്‍ ഏറ്റവും താഴ്ന്ന സ്ഥാനത്തായതിനാല്‍ രണ്ടാം ഡിവിഷനിലേക്ക് ടീമിനെ തരംതാഴ്ത്തിയിരുന്നു. ഈ സീസണില്‍ സീരി ബി യില്‍ 13 ാം സ്ഥാനത്താണ് ടീം. പാര്‍മയുടെ 26 കളിയില്‍ 23 കളികളിലും ബഫണ്‍ കളിച്ചിരുന്നു.