ഐ.എസ്.എല്ലില്‍ ഗോവയും ബംഗലുരുവും സമനിലയില്‍ പിരിഞ്ഞു; കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് സന്തോഷം

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും പന്തുരുണ്ടപ്പോള്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ഗോവയൂം ബംഗലുരു എഫ്‌സി യും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. എഫ്‌സി ഗോവയ്ക്കായി ഡെയ്‌ലന്‍ ഫോക്‌സ് ഗോള്‍ നേടിയപ്പോള്‍ ബംഗലുരു എഫ്് സിയുടെ ഗോള്‍ ഇതിഹാസതാരം സുനില്‍ഛേത്രി നേടി. സമനിലയോടെ ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചു. ഇരു ടീമുകളും ലീഗ് പട്ടികയില്‍ ഏറെ പിന്നിലാണ്.

അത്യധികം വീറോടും വാശിയോടും കൂടി നടന്ന മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഗോളായിരുന്നു പ്രത്യേകത. രണ്ടാം പകുതിയില്‍ 61 ാം മിനിറ്റില്‍ എബാറ നല്‍കിയ പന്ത് ബോക്‌സില്‍ നിന്നും ഒന്നാന്തരം ഹെഡ്ഡറിലൂടെ ഛേത്രി ഗോളാക്കുകയായിരുന്നു. ഇതോടെ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ മൂന്‍ ഗോവന്‍ താരം ഫെറന്‍ കോറോയുടെ റെക്കോഡിന് ഒപ്പമായി ഛേത്രി. ഇരുവരും 48 ഗോളുകള്‍ അടിച്ചു.

അതേസമയം ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഇന്ത്യന്‍ താരമായും ഛേത്രി മാറി. ഇഞ്ചുറി സമയത്ത് ഛേത്രിയുടെ സൂപ്പര്‍ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങിയതിനാല്‍ റെക്കോഡ് ഭേദിക്കാനായില്ല.

പട്ടികയില്‍ എട്ടും ഒമ്പതും സ്ഥാനത്താണ് ബംഗലുരുവും ഗോവയും. ഇരു ടീമുകള്‍ക്കും 15 പോയിന്റേ ആയിട്ടുള്ളൂ. ലീഗ് പട്ടികയില്‍ ഇപ്പോഴും കേരളാ ബ്്‌ളാസ്‌റ്റേഴ്‌സ് തന്നെയാണ് ഇപ്പോഴും മുന്നില്‍. ്‌കോവിഡ് ഭീഷണിക്ക് ശേഷം ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലനം തുടങ്ങിയിട്ടുണ്ട്.