പകരത്തിന് പകരം; ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം തട്ടകത്തിലെത്തിച്ച് പൂട്ടി ഗോവ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്നു നടന്ന മത്സരത്തില്‍ എഫ്.സി ഗോവയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മുട്ടുമടക്കിയത്. നേരത്തെ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേരിട്ട പരാജയത്തിന് ഫറ്റോര്‍ഡയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കണക്ക് വീട്ടിരിക്കുകയാണ് ഗോവ.

35ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഗോവ ലീഡെടുത്തത്. ഇക്കര്‍ ഗൗറോത്ക്സേനയാണ് ബോള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചത്. പിന്നാലെ 43ാം മിനിറ്റില്‍ നോഹ സദൗയിയുടെ മികച്ച ഒറ്റയാള്‍ പ്രയത്‌നത്തിലൂടെ എഫ്സി ഗോവ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പാതത്തിലെ 51 മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഡിമിത്രിയോസ് ഡയമന്റകോസിലൂടെയാണ് ആ ആശ്വാസ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. എന്നാല്‍ അതിന്റെ ആശ്വസം തീരുംമുമ്പേ 69ാം മിനിറ്റില്‍ റിഡീം തലങ്ലൂടെ ഗോവ മൂന്നാം ഗോളും നേടി.

തുടര്‍ന്ന് ഒരുപിടി മികച്ച മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ബ്ലാസ്റ്റേഴ്‌സിനെ കുഴപ്പിക്കുന്ന ഗ്രൗണ്ടാണ് ഫറ്റോര്‍ഡയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം. ഇവിടെ ഇതുവരെ 9 തവണ ഗോവയുമായി ഏറ്റുമുട്ടിയപ്പോള്‍ 7 വട്ടവും ബ്ലാസ്റ്റേഴ്‌സ് തോറ്റു. ജയം ഒന്നു മാത്രം. ഒരെണ്ണം സമനിലയുമായി.

കഴിഞ്ഞ ഐഎസ്എല്‍ ഫൈനലില്‍ ഹൈദരാബാദിനോട് ഇതേ ഗ്രൗണ്ടിലാണു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടതും. 29ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയാണ് വേദി.