ഐഎസ്എല്‍ ഫൈനല്‍: പോരിന് ഒരുങ്ങി എടികെ മോഹന്‍ ബഗാനും ബെംഗളൂരുവും, ഛേത്രി ബെഞ്ചിലിരിക്കും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണ്‍ ഫൈനലില്‍ ഇന്ന് എടികെ മോഹന്‍ ബഗാനും ബെംഗളൂരു എഫ്സിയും ഏറ്റമുട്ടും. ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. സെമിയില്‍ ലീഗ് ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയെ തോല്‍പ്പിച്ചാണ് ബെംഗളൂരു എഫ്സി തങ്ങളുടെ മൂന്നാം ഐഎസ്എല്‍ ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയാണ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എടികെ മോഹന്‍ ബഗാന്‍ ഈ സീസണില്‍ ഐഎസ്എല്‍ ഫൈനലില്‍ തിരിച്ചെത്തിയത്.

ഫൈനല്‍ വരെയുള്ള അഞ്ച് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ എടികെ മോഹന്‍ ബഗാന്‍ നാല് ക്ലീന്‍ ഷീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ആ അഞ്ച് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് തോല്‍വി വഴങ്ങിയത്. സീസണിലാകെ 17 ഗോളുകള്‍ മാത്രം വഴങ്ങിയ ക്ലബ്ബിന്റെ പ്രതിരോധ ശേഷി പ്രകടമാണ്. ഇത് ഹൈദരാബാദ് എഫ്സിക്ക് ശേഷം ലീഗിലെ രണ്ടാമത്തെ ഏറ്റവും മികച്ച പ്രതിരോധ ടീമായി അവരെ മാറ്റി.

തുടര്‍ച്ചയായി പത്തു മത്സരങ്ങള്‍ വിജയിച്ചു മുന്നേറിയ ബെംഗളൂരു എഫ്സി സെമിയില്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചെങ്കിലും രണ്ടാം പാദ മത്സരത്തില്‍ ബെംഗളൂരു എഫ്സി ഈ വര്‍ഷത്തെ തങ്ങളുടെ ആദ്യത്തെ റഗുലേഷന്‍ ടൈം തോല്‍വി ഏറ്റുവാങ്ങി.

ഹെഡ് കോച്ച് സൈമണ്‍ ഗ്രേസണ്‍ അവസാന മത്സരങ്ങളില്‍ സുനില്‍ ഛേത്രിയെ പകരക്കാരനായാണ് ഉപയോഗിച്ചത്, കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍, 38 കാരനായ അദ്ദേഹം മൂന്ന് തവണ സുപ്രധാന ഗോളുകള്‍ നേടി. ഇത്തവണയും ബെഞ്ചിലാകും സുനില്‍ ഛേത്രിയുടെ സ്ഥാനം. റോയ് കൃഷ്ണയും ശിവശക്തി നാരായണനും ആദ്യ ഇലവനില്‍ ഇടം നേടും.

ഇരു ടീമുകളും ആറ് മത്സരങ്ങളിലാണ് ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ നാലു മത്സരങ്ങള്‍ എടികെ മോഹന്‍ ബഗാന്‍ വിജയിച്ചപ്പോള്‍ ബെംഗളൂരു എഫ്സി ഒരു മത്സരത്തില്‍ വിജയിച്ചു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു.

സാധ്യതാനിര

എടികെ മോഹന്‍ ബഗാന്‍ (4-2-3-1)

വിശാല്‍ കൈത്ത് (ജികെ), ആശിഷ് റായ്, പ്രീതം കോട്ടാല്‍, സ്ലാവ്‌കോ ദംജാനോവിച്ച്, സുഭാഷിഷ് ബോസ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, കാള്‍ മക്ഹഗ്, മന്‍വീര്‍ സിംഗ്, ഹ്യൂഗോ ബൗമസ്, ലിസ്റ്റണ്‍ കൊളാക്കോ, ദിമിത്രി പെട്രാറ്റോസ്.

ബെംഗളൂരു എഫ്സി (5-3-2)

ഗുര്‍പ്രീത് സിംഗ് സന്ധു (ജികെ), പ്രബീര്‍ ദാസ്, ബ്രൂണോ റാമിറസ്, സന്ദേശ് ജിംഗന്‍, അലക്സാണ്ടര്‍ ജോവനോവിച്ച്, നൗറെം റോഷന്‍ സിംഗ്, സുരേഷ് വാങ്ജാം, രോഹിത് കുമാര്‍, ജാവി ഹെര്‍ണാണ്ടസ്, റോയ് കൃഷ്ണ, ശിവശക്തി നാരായണന്‍.