ഐ.എസ്.എൽ 2023 : ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ, ലോക ഫുട്‍ബോളിന് മെസി എന്താണോ അത് തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ലുണയും; അയാളെ ഒരിക്കലും വിട്ടുകൊടുക്കരുത് ടീം

ചക്ക് ദേ ഇന്ത്യ ഷാരൂഖ്ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ബോളീവുഡ് ചിത്രങ്ങളില്‍ ഒന്നായിരുന്നെങ്കിലും ഇന്ത്യന്‍ കായിക രംഗത്തെ ഉത്തേജിപ്പിച്ച ഏറ്റവും ഉത്തേജിപ്പിച്ച മറ്റൊരു വാക്ക് ഇല്ലെന്ന് തന്നെ പറയാം. Go for the it India എന്നാണ് ചക്ക് ദേ ഇന്ത്യയുടെ അർത്ഥം. അതെ കോവിഡ് മഹാമാരിയുടെ കാലത്തും കുതിപ്പ് അവസാനിപ്പിക്കാതെ ഇന്ത്യൻ കായികരംഗം കുതിക്കുമ്പോൾ മലയാളി ഫുട്ബോൾ ആരാധകരും ആവേശത്തിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടീമായ ബ്ലാസ്റ്റേഴ്സ് പോയ സീസണുകളിലെ മോശം പ്രകടനങ്ങളെ മറന്ന് മികച്ച പ്രകടനമാണ് ഇപ്പോൾ 2 വർഷമായി നടത്തുന്നത് .

മലയാളി ആരാധകരുടെ ഹൃദയതുടിപ്പായ ടീമിനായി ഈ സീസണിൽ താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ വിജയങ്ങളിൽ അമിതമായി സന്തോഷിക്കാതെ തോൽവികളിൽ തളരാതെയുള്ള പോസിറ്റീവ് സമീപനം കോച്ചിനെ കൂടാതെ കൊണ്ടുവന്ന ഒരു രക്ഷകൻ ഉണ്ട് , ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക് – അഡ്രിയാൻ ലൂണ

രണ്ട് വര്‍ഷത്തെ കരാറിൽ ഉറുഗ്വേയിൽ നിന്നെത്തി അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, മെല്‍ബണ്‍ സിറ്റി എഫ് സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കൊപ്പം ചേരുമ്പോൾ ” കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് , ഇത് പോലെ പല സൈനിങ്ങുകളും കേട്ടിട്ടുണ്ട് എന്ന കിലുക്കത്തിലെ ഇന്നസെന്റിനെ പോലെയായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാവങ്ങൾ .ക്ലബ് അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്‌സ്, ഉറുഗ്വേയിലെ ഡിഫെന്‍സര്‍ സ്‌പോര്‍ട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു താരത്തിന്റെ കരിയര്‍ തുടക്കം. ഗോളടിക്കാനും ഗോളടിപ്പിക്കാനുമുളള താരത്തിന്റ കഴിവ് കളിച്ച എല്ലാ ക്ലബുകളിലും താരത്തിന്റെ കീർത്തി വർദ്ധിപ്പിക്കാൻ കാരണമായി.

സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്‍യോള്‍, ജിംനാസ്റ്റിക്, സിഇ സബാഡെല്‍ എന്നിവര്‍ക്കായി വായ്പ അടിസ്ഥാനത്തില്‍ കളിച്ച് 2013ല്‍ ഡിഫെന്‍സറിലേക്ക് മടങ്ങിയെത്തി. ഉറുഗ്വേ ക്ലബ്ബിനൊപ്പമുള്ള രണ്ട് സീസണുകള്‍ക്ക് ശേഷം മെക്സിക്കോയില്‍ ടിബു റോണ്‍സ് റോജോസ്, വെനാഡോസ് എഫ് സി എന്നീ ക്ലബുകള്‍ക്കായി ബൂട്ടു കെട്ടി. 2019 ജൂലൈയിലാണ് ഓസ്ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയുമായി കരാറിലെത്തുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ മെല്‍ബണ്‍ ക്ലബ്ബിനായി 51 മത്സരങ്ങള്‍ കളിച്ചു

ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് കരോളിസ് സ്കിൻകിസ് യാതൊരു സൂചനകളും കൊടുക്കാതെ ടീമിലെത്തിച്ച താരം ക്രിയേറ്റിവ് മിഡ്ഫീൽഡർ എന്ന നിലയിൽ പ്രീ സീസൺ മുതൽ മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ ക്യാപ്റ്റൻ അല്ലെങ്കിൽ പോലും സഹതാരങ്ങൾക്ക് നിരന്തരം പ്രചോദനമായി ലൂണ മികച്ച് നിൽക്കുന്നു. ത്രൂ ബോളുകൾ കരുത്താക്കിയ താരം 90 മിനിറ്റും ഓടിക്കളിക്കാൻ ഇഷ്ടപ്പെടുന്നു.

ഇന്നലത്തെ മത്സരം നമുക്ക് ഒന്ന് നോക്കാം, ബ്ലാസ്റ്റേഴ്‌സ് ഗോൾ കണ്ടെത്താനും നല്ല ഒരു ആക്രമണ അവസരം ഉണ്ടാക്കിയെടുക്കാനും ബുദ്ധിമുട്ടിയ സമയം ആയിരുന്നു അത്. ഒഡീഷയെ പോലെ ഒരു മികച്ച ടീം ഒരു ഗോളിന് ലീഡ് എടുത്ത് നിൽക്കുന്നു. ഡീഗോ മൗറിഷ്യയോ എപ്പോൾ വേണമെങ്കിലും കൂടുതൽ ഗോൾ അടിക്കാൻ നിൽക്കുന്നു. ടീം മൊത്തം തളർന്ന സമയത്ത് ലൂണ മാത്രം ആദ്യം മുതൽ ഒരേ എനർജിയിൽ കളിക്കുന്നു. അയാൾ മുന്നേറ്റത്തിൽ ഉണ്ടായിരുന്നു, മധ്യനിരയിൽ ഉണ്ടായിരുന്നു എന്തിന് പ്രതിരോധത്തിൽ വരെ ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ ദിമി ഇറങ്ങിയതോടെ നുണയുടെ വീര്യം വർധിച്ചു. അയാളെ തടുക്കാൻ ആർക്കും സാധിച്ചില്ല. ആദ്യ ഗോളിന് കാരണമായ ക്വിക്ക് ഫ്രീ കിക്ക് എടുത്തും നിർണായകമായ വിജയഗോൾ നേടിയും അയാൾ കളത്തിൽ നിന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആ വീര്യത്തിന് മുന്നിൽ നമിച്ചു.

വർഷങ്ങളായി ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഒരു മികച്ച പാക്കേജാണ് ലൂണ . ബ്ലാസ്റ്റേഴ്സ് കിരീടധാരണം ആഗ്രഹിക്കുന്ന ലൂണ ചക്ക് ദേ ബ്ലാസ്റ്റേഴ്സ് എന്ന് പറഞ്ഞ് ടീമിന്റെ നെടുംതൂണായി നിൽക്കുന്നു.