'റിസ്‌ക് എടുക്കാന്‍ ആഗ്രഹിച്ചില്ല, ഇത്തരം കാര്യങ്ങളില്‍ ഞാന്‍ കണിശക്കാരനാണ്'; സഹലിനെ കളിപ്പിക്കാത്തതിനെ കുറിച്ച് വുകമാനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ രണ്ടാം പാദ സെമിയില്‍ സഹല്‍ അബ്ദുള്‍ സമദിനെ ഇറക്കാത്തതില്‍ വിശദീകരണവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലന്‍ ഇവാന്‍ വുകമാനോവിച്ച്. പരിശീലനത്തിനിടെ താരത്തിന് മസിലുകളില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും അതിനാല്‍ റിസ്‌ക് എടുക്കേണ്ടെന്ന് കരുതിയാണ് താരത്തെ ഇറക്കാതിരുന്നതെന്നും വുകമാനോവിച്ച് പറഞ്ഞു.

‘ഇന്നലെ പരിശീലനത്തിനിടയിലാണ് അത് സംഭവിച്ചത്. മസിലുകളില്‍ ചെറിയ ബുദ്ധിമുട്ട് അദ്ദേഹത്തിനനുഭവപ്പെട്ടു. ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിച്ചില്ല. ഇതുപോലുള്ള സാഹചര്യങ്ങളില്‍ റിസ്‌ക് എടുക്കുന്നത് കാര്യങ്ങള്‍ വഷളാകുന്നതിലേക്കു നയിക്കും. ഇത്തരം റിസ്‌കുകള്‍ അദ്ദേഹത്തെ കളിക്കളത്തില്‍നിന്ന് ദീര്‍ഘനാള്‍ നിന്ന് അകറ്റി നിര്‍ത്തിയേക്കാം. ഇന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിനാല്‍, പരിചരിക്കേണ്ടതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി നിര്‍ത്തണമായിരുന്നു.’

‘ഇത്തരം കാര്യങ്ങളില്‍ ഞാന്‍ കണിശക്കാരനാണ്. എനിക്കാരെയും ത്യജിക്കാന്‍ കഴിയില്ല. അവരെ പരിഗണിക്കാതിരിക്കാനാകില്ല. ഞങ്ങള്‍ക്ക് ആവശ്യത്തിന് കളിക്കാരുണ്ട്. കോവിഡ് മഹാമാരിയുടെ വരവിനു ശേഷം ഞങ്ങള്‍ക്ക് കഠിനമായ നിമിഷങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ അവയെ മറികടക്കേണ്ടിയിരുന്നു. അത് ഞങ്ങളെക്കൊണ്ട് സാധിച്ചു. ഇപ്പോള്‍ അവസാനം വരെയും കളിക്കാനാകും എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമുക്ക് നല്ലതിനായി പ്രതീക്ഷിക്കാം’ വുകമാനോവിച്ച് പറഞ്ഞു.

രണ്ടാംപാദ സെമിയില്‍ ജംഷെഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ കുരുക്കിയാണ് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് ആറു വര്‍ഷത്തിന് ശേഷം ഫൈനലില്‍ കടന്നത്. നിര്‍ണ്ണായക രണ്ടാം പാദ സെമിയില്‍ ജംഷെഡ്പൂരിനെ 1-1 സമനിലയില്‍ കുടുക്കിയായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനല്‍ പ്രവേശം. ആദ്യപാദം 1-0 ന് ജയിച്ചു കയറിയ ബ്‌ളാസ്‌റ്റേഴ്‌സ് 2-1 എന്ന അഗ്രിഗേറ്റ് സ്‌കോറിലായിരുന്നു ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളെ തിരിച്ചുവിട്ടത്. നായകന്‍ ലൂണ ബ്‌ളാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയപ്പോള്‍ പ്രണോയ ഹല്‍ദാറിന്റോയിരുന്നു മറുവശത്തെ ഗോള്‍.