'അക്കാര്യങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ല'; തോല്‍വിയുടെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടി ആശാന്‍

ഐഎസ്എല്ലില്‍ തങ്ങളുടെ മൂന്നാം ഫൈനലിലും പരാജയം നുണഞ്ഞിരിക്കുകയാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ കേരളത്തിന്റേത് മികച്ച പ്രകടനമായിരുന്നു, പക്ഷേ രണ്ടാം പകുതിയില്‍ ടീമിന്റെ ആക്രമണ തന്ത്രങ്ങള്‍ മാറി, ചില നിമിഷങ്ങളില്‍ നിരാശപ്പെടുത്തി. ഇപ്പോഴിതാ ആദ്യ പകുതിക്ക് ശേഷം സംഭവിച്ചതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ടീം പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്.

‘ഞങ്ങളുടെ ഗെയിമില്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന ഒരു വശമാണിത്. ഞങ്ങള്‍ ഇത് എല്ലായ്പ്പോഴും ഉപയോഗിക്കുന്നതുപോലെയല്ല. കഴിഞ്ഞ പതിനഞ്ചു മുതല്‍ ഇരുപതുവരെ ദിവസങ്ങളില്‍, ഗോവയില്‍ കളിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം ഇപ്പോള്‍ ഗോവ വളരെ ഹ്യൂമിഡിറ്റിയുള്ള ഇടമായി മാറിയിരിക്കുന്നു. ആദ്യ പകുതിയില്‍ ഞങ്ങള്‍ മികച്ച ടീമായിരുന്നു, ഞങ്ങളുടെ പാസിംഗിനൊപ്പം പന്ത് നന്നായി കൈകാര്യം ചെയ്യുകയും തുടര്‍ന്ന് ഞങ്ങള്‍ക്ക് രണ്ട് അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു.’

‘പക്ഷേ, ഇത്തരം ഗെയിമില്‍ കളിക്കുമ്പോള്‍, അതിന്റെ ഫലങ്ങള്‍ ഒരു ഗോളിന് തീരുമാനിക്കപ്പെടുമെന്ന് ഞങ്ങള്‍ക്കറിയാം. ഫൈനലില്‍ ശക്തമായ ടീമിനെതിരെ കളിക്കുമ്പോള്‍, ഒരു ഗോളിന് എല്ലാം തീരുമാനിക്കപ്പെടാം. പകരം താരങ്ങളെ ഉപയോഗിച്ച് ഞങ്ങള്‍ പുതിയ ചില കാര്യങ്ങള്‍ പരീക്ഷിച്ചു, പക്ഷേ അത് കൃത്യമായി പ്രവര്‍ത്തിച്ചില്ല’ അദ്ദേഹം പറഞ്ഞു.

പെനാലിറ്റി ഷൂട്ട്ഔട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ തളച്ചാണ് ഹൈദരാബാദ് എഫ്‌സി കിരീടം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്‌സണ്‍ സിങ് എന്നിവരുടെ മൂന്നു പെനാലിറ്റി കിക്കുകളും തടഞ്ഞ ഹൈദരാബാദ് എഫ്‌സി ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയാണ് ടീമിന്റെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ പെനാലിറ്റി കിക്കില്‍ ആയുഷ് അധികാരി മാത്രമാണ് ലക്ഷ്യം കണ്ടത്. അനുവദിച്ച സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം വഴങ്ങിയതിനാലാണ് മത്സരം പെനാലിറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്.