'ചെവിയില്‍ പഞ്ഞി തിരുകിയാവും കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുക'; സുനില്‍ ഛേത്രിയുടെ 'ഗെയിം പ്ലാന്‍' വൈറല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബെംഗളൂരു എഫ്സിയും തമ്മിലുള്ള പോരാട്ടത്തിന് ആവേശം ഒരു പടി കൂടിയിരിക്കുകയാണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തെ സൗത്ത് ഇന്ത്യന്‍ ഡെര്‍ബി എന്നാണ് വിശേഷിപ്പിക്കുന്നത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ബെംഗളൂരുവും കേരള ബ്ലാസ്റ്റേഴ്സും തമ്മിലായിരുന്നു ഈ വര്‍ഷത്തെ ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരം. കഴിഞ്ഞ സീസണിലെ കണക്കുകള്‍ തീര്‍ത്ത് ബെംഗളൂരുവിനെ തോല്‍പ്പിച്ചാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന് തുടക്കമിട്ടത്.

കഴിഞ്ഞ സീസണിലെ നോക്കൗട്ട് ഘട്ടത്തില്‍ ബെംഗളൂരു എഫ്സിയോട് തോറ്റാണ് ബ്ലാസ്റ്റേഴ്സ് മടങ്ങിയത്. ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് മത്സരം വിവാദമായത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പ് ലഭിക്കുന്നതിന് മുമ്പ് ഛേത്രി ഫ്രീകിക്ക് നേടിയതാണ് വിവാദത്തിന് കാരണമായത്. ഛേത്രിയുടെ പ്രകടനം കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് വിമര്‍ശനമുണ്ടായിരുന്നു. റഫറി ഗോള്‍ അനുവദിച്ചതോടെ കോച്ച് ഇവാന്‍ വുകൊമാനോവിച്ചിന്റെ നിര്‍ദേശപ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ മത്സരം പാതിവഴിയില്‍ നിര്‍ത്തി പുറത്തുപോയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍, പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ സുനില്‍ ഛേത്രി ഇല്ലാതെയാണ് ബെംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിട്ടത്. ഛേത്രിയുടെ അഭാവം തങ്ങളെ ബാധിക്കില്ലെന്ന് ബെംഗളൂരു കോച്ച് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അവര്‍ കളി തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

അതിനിടെ പ്രമുഖ യൂടൂബറായ ഷരണ്‍ നായറുമായി നടത്തിയ ചാറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമ്പോള്‍ ഉള്ള തന്റെ പ്ലാന്‍ എന്തായിരിക്കുമെന്ന് സുനില്‍ ഛേത്രി പറഞ്ഞ കാര്യം വൈറലായിരിക്കുകയാണ്. താന്‍ ചെവിയില്‍ കോട്ടന്‍ തിരുകിയാകും കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ വാം അപ്പിന് ഇറങ്ങുക എന്നും അതാണ് തന്റെ ഗെയിം പ്ലാന്‍ എന്നും താരം തമാശരൂപേണ പറഞ്ഞു.