'എന്റെ രാജ്യത്തിനു വേണ്ടി ആ കനക കിരീടം ഞാന്‍ നേടിയിരിക്കും'; നേടി, ഒന്നല്ല മൂന്നെണ്ണം

ലോക ഫുട്ബോള്‍ അസാമാന്യ പ്രതിഭകളുടെ അക്ഷയഖനിയായത് കൊണ്ട് കാലം പല പ്രതിഭകള്‍ക്കും പ്രതിഭാസങ്ങള്‍ക്കും ജന്മം നല്‍കിയേക്കാം, പക്ഷേ, ഇതിഹാസം അതൊന്നു മാത്രമേ ഉണ്ടാവുകയുള്ളൂ. കാലാതിവര്‍ത്തിയായ ഇതിഹാസത്തിന്റെ ജീവിതത്തിന് പൂര്‍ണ്ണവിരാമമാവുമ്പോഴും ആ ആരവങ്ങളുടെ പ്രകമ്പനം ഭൂമിയുള്ള നാള്‍ വരെ നീളേ മുഴങ്ങിക്കൊണ്ടേയിരിക്കും.

ഫുട്ബോളിനെ അത്രമേല്‍ സ്‌നേഹിക്കയാല്‍ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തെ ഹൃദയത്തോട് ചേര്‍ക്കയാല്‍, മഹാനായ പെലെ, അങ്ങയെ വിസ്മൃതിയുടെ ഇരുള്‍ക്കയങ്ങളിലേക്ക് മാറ്റാന്‍ ഒരിക്കലും കഴിയില്ല..

ഭൂഗോളമാകുന്ന വലിയ പന്ത് ഉള്ളില്‍ നിറച്ച ജീവശ്വാസത്താല്‍ തിരിയുന്ന മനോഹര കാഴ്ച ആ അനശ്വരതയുടെ ഗാലറിയിലിരുന്നു വീക്ഷിച്ചാലും.. ‘Obrigado’… Thank You, thank u for everything u did for this wonderful game called football.

1950 ലെ ചരിത്രപ്രസിദ്ധമായ മാരാക്കാനാ തോല്‍വി കണ്ട് മനസ്സ് പിടഞ്ഞു നില്‍ക്കുന്ന ബ്രസീല്‍ ജനതയെ നോക്കി ആ ബാലന്‍ ദൃഢപ്രതിജ്ഞയെടുത്തു. ‘എന്റെ രാജ്യത്തിനുവേണ്ടി ആ കനക കിരീടം ഞാന്‍ നേടിയിരിക്കും.’

എട്ടു വര്‍ഷങ്ങള്‍ക്കപ്പുറം 1958 ല്‍ അവന്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.. പിന്നീട് 1962 ലും 1970 ലും വിശ്വം കീഴടക്കി അവന്‍ ബ്രസീല്‍ ജനതയുടെ പകരം വെക്കാനില്ലാത്ത ഇതിഹാസമായി..
ബ്രസീലിന്റെ സ്വകാര്യ അഹങ്കാരം,.. ഏതൊരു ഫുട്‌ബോള്‍ കളിക്കാരനും, ആരാധകനും കൊതിക്കുന്ന സ്വപ്നതുല്യമായ കരിയറിനു ഉടമ.. പെലെ..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്