തന്നിൽ അർപ്പിച്ച വിശ്വാസം കാത്തവൻ, അയാൾക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്

ജോസ് ജോർജ്

ഗ്യാലറികളിലെ ആരവം മൈതാനത്ത് പന്തിനു പിറകെ പായുന്ന കളിക്കാരന്റെ കാലുകളിൽ അഗ്നിയായി പടരുമ്പോഴാണ് കാൽപന്തുകളി അതിന്റെ അവിസ്മരണിയ മുഹൂർത്തങ്ങളിലേക്ക് വഴി മാറുന്നത്. ജയിച്ചവന്റെ സന്തോഷം ഗാലറികളിലെ ആരവവുമായി കൂടി ചേരുമ്പോൾ തോറ്റവന്റെ തേങ്ങലും ഇതേ ആരവത്തിൽ അലിഞ്ഞു പോകുന്നുവെന്നാണ് ഫുട്ബോൾ മതം. അങ്ങനെ ഫുട്ബോളിനെ മതമായി കാണുന്ന ഒരു ജനതയുടെ നാട്ടിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ ജയിക്കാനാണ് കേരളം ഇപ്രാവശ്യം വന്നത്. തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ കളിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം, മികച്ച പരിശീലകൻ , വേഗവും ശാരീരിക ക്ഷമതയും ഉള്ള യുവ താരങ്ങൾ എല്ലാം ഉള്ള ടീമിനെയാണ് ഫെഡറേഷൻ ഒരുക്കിയത്. എങ്കിലും സ്വന്തം നാട്ടിൽ വർഷങ്ങൾക്ക് ശേഷം നടക്കുന്ന ചാമ്പ്യൻഷിപ്പ് ജയിക്കാൻ ഒരുങ്ങുന്ന കേരളത്തിന് മുന്നിൽ നിന്ന് നയിക്കാൻ ഒരു പേരാളിയെ വേണമായിരുന്നു. കളി നിയന്ത്രിക്കാൻ പറ്റുന്ന ഒരു മിഡ്ഫീൽഡ് മാസ്ട്രോയെ , അങ്ങനെ ഒരു താരത്തെ തപ്പി നടന്ന കേരളത്തിന്റെ ഉത്തരം ചെന്നെത്തിയത് വിശ്വാസത്തിന്റെ അവസാന നാമമായ ഒരു താരത്തിലാണ് – ജിജോ ജോസഫ് ടുട്ടു

ഫുട്‌ബോള്‍ അതിന്റെ പോരാട്ടം കനക്കുമ്പോൾ യുദ്ധത്തില്‍ അടുത്ത് വരെ എത്തിയിട്ടുണ്ട്. കാല്‍പന്തിന് പല ജനതയും നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണത്. സിരകളിൽ ഫുട്ബോൾ എന്ന രക്തം ഓടുന്ന ഒരു ജനതയുടെ നാട്ടിൽ നടക്കുന്ന ഫുട്ബോൾ ഫൈനൽ ആയതിനാൽ തന്നെ പോരാളികളുടെ ഒരു നിര തന്നെ വേണമായിരുന്നു ആ സുവർണ കപ്പടിക്കാൻ. പോരാളികളെ മുമ്പിൽ നിന്ന് നയിക്കാൻ ചങ്കുറപ്പുള്ള നായകനും. അതിനാൽ തന്നെ വർഷങ്ങളായി സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായ ജിജോയെ ഒരിക്കൽ കൂടി തന്റെ കുട്ടികൾക്ക് വഴികാട്ടിയാകാൻ വിളിക്കാൻ ബിനോ ജോർജിന് ആലോചിക്കാൻ ഒന്നുമില്ലായിരുന്നു. “പരിശീലകൻ വിളിച്ചു, ഞാൻ വന്നു” എന്ന് പറയുന്ന പോലെ ജിജോ കൂട്ടുകാർക്ക് മുമ്പിൽ നായകനായി.

ടീം തളർന്നുപോലും, വീണപ്പോഴും സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിച്ചു എന്നതാണ് ജിജോയുടെ വിജയം എന്ന് പറയാം. നായക സ്ഥാനം ഏറ്റെടുത്താൽ എല്ലാവരെയും ഭരിക്കാൻ കിട്ടുന്ന അവസരമായി കാണുന്നവരെ കളിക്കളങ്ങളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ ജിജോ അങ്ങനെ ആയിരുന്നില്ല, നായകന്റെ ആം ബാൻഡ് അണിഞ്ഞു എന്നത് മാറ്റി നിർത്തി സഹ താരങ്ങളെ കേട്ടു. അതിനാൽ തന്നെ അവസാന സന്തോഷ് ട്രോഫി ടൂർണമെന്റിൽ നായകന്റെ റോൾ ഭംഗിയായി ചെയ്ത ജിജോക്ക് കാലം കാത്തുവെച്ച പോലെ ആ കിരീടം ഏറ്റുവാങ്ങാൻ ഭാഗ്യം കിട്ടി.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡ്, ഫോര്‍വേഡ് പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ജിജോ ജോസഫിനെ സ്വന്തമാക്കാനായി ഈസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള ഐ എസ് എൽ ക്ലബ്ബുകളാണ് ഇപ്പോൾ രംഗത്തുള്ളത്. ഫുട്ബോളിൽ ധാരാളം പ്രതിഭകളെ വാർത്തെടുത്ത തൃശൂർ കേരള വർമ്മ തന്നെയാണ് ജിജോയുടെയും പ്രവേശന വാതിൽ.

കാലിക്കറ്റ്‌ സർവകലാശാല, എഫ്‌സി കേരള ടീമുകളിൽ മധ്യനിരയിൽ തിളങ്ങിയ ടുട്ടു സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ജീവനക്കാരനും നിലവിൽ കെഎസ്‌ഇബി താരവുമാണ്‌. ഇനി സന്തോഷ് ട്രോഫിൽ ഇല്ലെങ്കിലും ഇന്നലെ അണിഞ്ഞ പോലെ ഒരു മഞ്ഞക്കുപ്പായത്തിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സിൽ വരണമെന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്നു.