547 ദിവസങ്ങള്‍ക്കു ശേഷം ഗോള്‍; ഒസിലിന് ഇത് ആഹ്ളാദ നിമിഷം

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെയും ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലിന്റെയുമൊക്കെ പ്ലേ മേക്കറായിരുന്ന മെസൂട്ട് ഒസില്‍ ഇപ്പോള്‍ തുര്‍ക്കിയിലെ ഫെനര്‍ബാഷെയുടെ പാളയത്തിലാണ്. ഒരു കാലത്ത് ഗോളടിച്ചും ഗോളടിപ്പിച്ചും രസിച്ചിരുന്ന ഒസില്‍ ഏറെ നാളായി വലയില്‍ പന്തെത്തിച്ചിട്ട്. പതിനെട്ട് മാസത്തോളം ഒസിലിന്റെ ബൂട്ട് നിശ്ശബ്ദത പേറിയലഞ്ഞു. 547 ദിവസങ്ങള്‍ക്കൊടുവില്‍ ആ ഗോള്‍ വരള്‍ച്ചയ്ക്ക് ഒസില്‍ അന്ത്യം കുറിച്ചു.

്ശ

തുര്‍ക്കിഷ് സൂപ്പര്‍ ലിഗയില്‍ അഡാന ഡെര്‍മിസ്‌പോറിന്റെ വല കുലുക്കിയാണ് ഒസില്‍ ഗോള്‍ വഴിയില്‍ തിരിച്ചെത്തിയത്. കളി തീരാന്‍ പതിനൊന്ന് സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ ഇടതു വിങ്ങില്‍ നിന്ന് വന്ന ക്രോസ് ഗോള്‍വര കടത്തിയ ഒസില്‍ ഫെനര്‍ബാഷെയ്ക്ക് 1-0ന്റെ വിജയവും സമ്മാനിച്ചു.

തുര്‍ക്കി ക്ലബ്ബിന്റെ കുപ്പായത്തില്‍ ഒസിലിന്റെ ആദ്യ ഗോളായും അതുമാറി. വര്‍ഷാദ്യം ഫെനര്‍ബാഷയിലെത്തിയ ഒസില്‍, 2020 ഫെബ്രുവരിയില്‍ ആഴ്‌സനലിനുവേണ്ടിയായിരുന്നു ഇതിന് മുന്‍പ് സ്‌കോര്‍ ചെയ്തത്.