ഗോവയുടെ അവസ്ഥ വളരെ മോശമായിരുന്നു, ഈ അവസ്ഥയിലൂടെ അവസാന സീസണില്‍ ഞങ്ങളും കടന്നുപോയിരുന്നു: ഇവാന്‍ വുകോമനോവിച്ച്

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന എഫ്സി ഗോവക്കെതിരായ മത്സരത്തിലെ അത്യുഗ്രന്‍ വിജയത്തെക്കുറിച്ച് പ്രതികരിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ഗോവയുടെ അവസ്ഥ വളരെ കഠിനമായിരുന്നിരിക്കണമെന്നും കാരണം വെറും മൂന്നു ദിവസം മുന്‍പ് അവര്‍ അവസാന മത്സരം കളിച്ചവരാണെന്നും ഇവാന്‍ പറഞ്ഞു.

‘ഈ വിജയം കളിക്കാര്‍ക്ക് സമര്‍പ്പിക്കുന്നു. അവരിന്ന് വളരെ നന്നായി കളിച്ചു. വളരെ മികച്ച രീതിയില്‍ പ്രതികരിച്ചു. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍ ഒരു പരിശീലകനെന്ന നിലയില്‍ അതെന്നെ അഭിമാനം കൊള്ളിക്കുന്നു. അവര്‍ പോരാടിയ രീതിയില്‍, അവര്‍ പ്രതികരിച്ച രീതിയില്‍, ഇതുപോലൊരു മികച്ച വിജയം ഞങ്ങള്‍ക്കാവശ്യമായിരുന്നു. എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്.’ അദ്ദേഹം പറഞ്ഞു.

‘എങ്കിലും ഞാന്‍ എല്ലായിപ്പോഴും പറയുന്നതുപോലെ ഞങ്ങള്‍ എളിമയോടെയിരിക്കണം. ഞങ്ങള്‍ എവിടെയും എത്തിയിട്ടില്ല, കഠിനമായ സാഹചര്യങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. എങ്കിലും പ്രധാന താരങ്ങളുടെ അഭാവത്തില്‍ പകരം വന്നവര്‍ ടീമിനായി ആത്മാര്‍ത്ഥമായി പോരാടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിരവധി ടീമുകളില്‍ പ്രധാന താരങ്ങളുടെ അഭാവമുണ്ട്. ജിംഗന്‍, വിക്ടര്‍ എന്നിവരെപ്പോലുള്ള പ്രധാന താരങ്ങളെ നഷ്ടപ്പെടുമ്പോള്‍ ഏതു ടീമുകള്‍ക്കും ബുദ്ധിമുട്ടാണ്.”

”ടീമിന്റെ സാഹചര്യങ്ങള്‍, അടിസ്ഥാനമൊക്കെ മാറുന്നത് ഒട്ടും നല്ലതല്ല. ഇത്തരത്തിലൊരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് പുറകില്‍ നിന്നതിനു ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് ഒരിക്കലും മടങ്ങിയെത്തിയിട്ടില്ല. ഒരു കോര്‍ണര്‍ കിക്കോ, ഓരോ ഗോളോ പോലെയുള്ള ഒരു പോസിറ്റീവ് നോട്ടോടെ രണ്ടാം പകുതി ആരംഭിക്കുമ്പോള്‍ നമുക്കൊരു അധിക കരുത്ത് ലഭിക്കും. ഇന്ന് രണ്ടാം പകുതിയില്‍ പോസിറ്റീവ് സമീപനം തുടരേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു. ആരാധകരുടെ പിന്തുണയും അവിസ്മരണീയമായിരുന്നു.’

‘ഇന്ന് ഞങ്ങളുടെ എതിരാളികളുടെ അവസ്ഥയും വളരെ കഠിനമായിരുന്നിരിക്കണം, കാരണം വെറും മൂന്നു ദിവസം മുന്‍പ് അവര്‍ അവസാന മത്സരം കളിച്ചവരാണ്. മൂന്നു കളികള്‍ തോല്‍വി വഴങ്ങിയ ഞങ്ങളുടെ അതെ സാഹചര്യത്തിലാണ് അവര്‍ നില്‍ക്കുന്നത്. ഈയവസ്ഥ ഞങ്ങള്‍ക്ക് അവസാന സീസണില്‍ സംഭവിച്ചിരുന്നെങ്കിലും ഗോവക്കിത് പുതിയതാണ്. എങ്കിലും ഇപ്പോഴും ഗോവ ലീഗിലെ നേരിടാന്‍ ഏറ്റവും കഠിനമായ ടീമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു..’

‘ഇന്നത്തെ മത്സരം സന്ദീപ്, ജീക്‌സണ്‍, വിബിന്‍, സെര്‍ണിച്ച് മുതലായ താരങ്ങള്‍ക്ക് വളരെ കഠിനമായിരുന്നു. കാരണം പരിക്കുകള്‍ക്ക് ശേഷമാണു അവര്‍ മടങ്ങിയെത്തിയത്. ജീക്‌സന്റെത് നാലു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവായിരുന്നു. അത്തരമവസ്ഥകളില്‍ പഴയ രൂപം വീണ്ടെടുക്കാന്‍ സമയമാവശ്യമാണ്. ഫെഡറര്‍ സെര്‍ണിച്ച് ഇതുവരെ തന്റെ നൂറു ശതമാനത്തിലെത്തിയിട്ടില്ല. പക്ഷെ അദ്ദേഹം ടീമിനായി സമര്‍പ്പിക്കുന്ന രീതി, ഓടുകയും പോരാടുകയും ചെയ്യുന്നത് യുവ താരങ്ങള്‍ക്ക് മാതൃകയാണ്. സദീപും ദീര്‍ഘനാള്‍ കളിക്കാതിരുന്നതിനു ശേഷമാണ് ഇറങ്ങിയത്. ടീമിലെ എല്ലാ ദേശീയ ടീം താരങ്ങളും അവരുടെ പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അത് സംഭവിക്കും, അവര്‍ മടങ്ങിയെത്തും- ഇവാന്‍ പറഞ്ഞു.

മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് എഫ്സി ഗോവയെ കേരളാ ബ്ലാസ്റ്റേഴ്സ് തകര്‍ത്ത്. മത്സരത്തില്‍ ഡെയ്സുകെ സകായിയും ദിമിട്രിയോസ് ഡയമന്റകോസും ഫെഡോര്‍ സെര്‍ണിച്ചും കേരളാ ബ്ലാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയപ്പോള്‍ റൗളിന്‍ ബോര്‍ഗെസും മുഹമ്മദ് യാസിറും എഫ്സി ഗോവക്കായി ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഗോവയെ തകര്‍ത്തത്. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കപ്പുറമാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.