റഷ്യയ്‌ക്ക്‌ എതിരേ തിരിഞ്ഞ്‌ ഫുട്‌ബോള്‍ ലോകം ; യുവേഫാ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ മത്സരം പാരീസിലേക്ക്‌ മാറ്റി

യുക്രെയിന്‌ മേല്‍ ആക്രമണം നടത്തിയതിന്‌ പിന്നാലെ റഷ്യയ്‌ക്ക്‌ എതിരേ തിരിഞ്ഞ്‌ ഫുട്‌ബോള്‍ ലോകം. ആദ്യ നടപടിയായി യുവേഫാ ചാംപ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്റെ ഫൈനല്‍ റഷ്യന്‍ നഗരമായ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗില്‍ നിന്നും മാറ്റി. അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തായിരുന്നു യുവേഫ തീരുമാനം പ്രഖ്യാപിച്ചത്‌.

സെന്റ്‌പീറ്റേഴ്‌സ്‌ബര്‍ഗിലെ ഗാസ്‌പ്രോം അരീനയില്‍ മെയ്‌ 28 ന്‌ നടക്കേണ്ടിയിരുന്നു ഫൈനലാണ്‌ മാറ്റിയത്‌. റഷ്യന്‍ നഗരത്തിന്‌ പകരമായി ഫ്രാന്‍സിലെ പാരീസില്‍ മത്സരം നടക്കുമെന്നാണ്‌ യുവേഫ അറിയിച്ചിരിക്കുന്നത്‌. സ്‌റ്റേഡ്‌ ദി ഫ്രാന്‍സിലായിരിക്കും ഫൈനല്‍ മത്സരം നടക്കുകയെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌ യുവേഫ.

റഷ്യയില്‍ ചാംപ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ എത്തുന്നത്‌ 14 വര്‍ഷത്തിന്‌ ശേഷമായിരുന്നു. 2008 ലാണ്‌ അവസാനമായി റഷ്യയില്‍ ഒരു യുവേഫാ ടൂര്‍ണമെന്റിന്റെ ഫൈനല്‍ എത്തിയത്‌. എന്നാല്‍ നിലവിലെ സാഹചര്യം മുന്‍ നിര്‍ത്തി യുവേഫ അസാധാരണ യോഗം വിളിക്കുകയും ഫൈനല്‍ റഷ്യന്‍ നഗരത്തില്‍ നിന്നും ഫ്രാന്‍സിലേക്ക്‌ മാറ്റുകയുമായിരുന്നു.