സൗദി നായകന്‍ പതിവിലുമധികം ശാന്തനായിരുന്നു, അയാള്‍ക്കറിയാമായിരുന്നു ഇത് അര്‍ജന്റീനയുടെ ത്യാഗത്തിന്റെ ബാക്കിപത്രമാണെന്ന്!

സംഗീത് ശേഖര്‍

ഇസ്ലാമിക രാജ്യങ്ങള്‍ എല്ലാം ലോകകപ്പില്‍ ദയനീയമായി പരാജയപ്പെടുന്നു എന്ന സംഘികളുടെ കുപ്രചരണത്തിന് കുട പിടിച്ചു കൊടുക്കാന്‍ ചെഗുവേരയുടെ നാട്ടുകാര്‍ക്ക് കഴിയില്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ പോലെ കളിക്കളത്തില്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടവര്‍ വര്‍ഗീയ വാദികള്‍ക്ക് അതിശക്തമായ മറുപടി നല്‍കുമ്പോള്‍ ഫുട്‌ബോള്‍ സൗന്ദര്യത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും കൂടി കളിയാവുകയാണ്. വിപ്ലവം തോക്കിന്‍കുഴലിലൂടെ മാത്രമല്ല വരുന്നതെന്ന് തെളിയിച്ചു കൊണ്ട് അര്‍ജന്റീന തോല്‍ക്കുമ്പോഴും ഹൃദയങ്ങള്‍ കീഴടക്കുന്നു.

ലയണല്‍ മെസ്സി, ഇതയാളുടെ അവസാന ലോകകപ്പാണ്. സൗദിക്കെതിരെ ഇറങ്ങുന്നതിനു മുന്നേ അയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. താന്‍ വിമര്‍ശിക്കപ്പെടുമെന്നും ആക്രമിക്കപെടുമെന്നും തന്റെ തലക്കായി വാളുകള്‍ ഉയരുമെന്നും അറിഞ്ഞു കൊണ്ട് അയാളൊരു തീരുമാനമെടുക്കുകയാണ്. ‘

‘സൗദിയെ പരാജയപ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് 3 പോയന്റ് ലഭിച്ചേക്കാം, പക്ഷേ അറബ് രാഷ്ട്രങ്ങളുടെ നഷ്ടപ്പെടുന്ന അഭിമാനത്തിന് പകരം വക്കാന്‍ ആ പോയന്റുകള്‍ക്ക് കഴിയില്ല’ ലയണല്‍ മെസ്സിയുടെ അതിശക്തമായ തീരുമാനത്തിന് ടീം ഒന്നടങ്കം പിന്തുണ നല്‍കിയപ്പോള്‍ അത് യാഥാര്‍ഥ്യമായി.

സൗദി നായകന്‍ സല്‍മാന്‍ അല്‍ ഫരാജ് പതിവിലുമധികം ശാന്തനായിരുന്നു. അയാള്‍ക്കറിയാമായിരുന്നു ഇത് അര്‍ജന്റീനയുടെ ത്യാഗത്തിന്റെ ബാക്കിപത്രമാണെന്ന്. വിജയത്തില്‍ അമിതമായി ആഹ്ലാദിക്കാതിരുന്ന അയാളുടെ കണ്ണില്‍ നിന്നുതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ നിശബ്ദമായി അര്‍ജന്റീനയുടെ പരാജയത്തില്‍ ആഹ്ലാദിച്ചു കൊണ്ടിരുന്നവരോട് മന്ത്രിച്ചു.. വാമോസ് അര്‍ജന്റീന.. നിങ്ങള്‍ തോറ്റിട്ടില്ല, തോല്‍ക്കുകയുമില്ല.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്