ഫിഫ ദി ബെസ്റ്റ് 2021: ആ പുരസ്‌കാരവും മെസിയുടെ കൈകളിലേക്ക്?

2021ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള അന്തിമപട്ടിക പുറത്ത്. ലയണല്‍ മെസി, മുഹമ്മദ് സലാ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമാകാന്‍ മത്സരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ദി ബെസ്റ്റ് പുരസ്‌കാരവും മെസി നേടുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

2020 ഒക്ടോബര്‍ 8 മുതല്‍ 2021 ഓഗസ്റ്റ് 7 വരെയുള്ള പ്രകടനവും നേട്ടങ്ങളുമാണ് വിജയിയെ തിരഞ്ഞെടുക്കാന്‍ പാനല്‍ പരിഗണിക്കുക. അതിനാല്‍ മെസി പിഎസ്ജിയില്‍ ചേരുന്നതിനു ശേഷമുള്ള പ്രകടനം അവാര്‍ഡിനായി വിലയിരുത്തപ്പെടില്ല. ബാഴ്സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയതിനു ശേഷം മെസിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

ഫിഫ അവാര്‍ഡിനായി പരിഗണിക്കുന്ന സമയം പരിഗണിച്ചാല്‍, 47 മത്സരങ്ങളില്‍ നിന്നും 43 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. ബാഴ്സലോണക്കൊപ്പം കോപ്പ ഡെല്‍ റേ സ്വന്തമാക്കിയ താരം അതിനു ശേഷം അര്‍ജന്റീനക്കൊപ്പം ആധികാരിക പ്രകടനം നടത്തി കോപ്പ അമേരിക്ക കിരീടവും താരം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയായിരുന്നു ഈ അവാര്‍ഡ്  സ്വന്തമാക്കിയത്.  ഇത്തവണ അത് മെസി നേടിയാല്‍ അത് അര്‍ജന്റീനിയന്‍ താരത്തിന്റെ ഏഴാമത്തെ ഫിഫ ‘ദി ബെസ്റ്റ്’ പുരസ്‌കാരമായിരിക്കും. ഈ മാസം 17 നാണ് അവാര്‍ഡ് പ്രഖ്യാപനം.