കൊച്ചുമക്കളെ കാത്തിരിക്കുന്ന ഒരു അപ്പൂപ്പന്റെ ആകാംക്ഷ, വിജയാഘോഷം കഴിഞ്ഞ് സ്വപ്ന കിരീടവുമായി യുണൈറ്റഡ് താരങ്ങള്‍ മടങ്ങുന്ന ഇടനാഴിയില്‍ അയാള്‍ കാത്തിരിപ്പുണ്ടായിരുന്നു!

ജോമിറ്റ് ജോസ്

81 വയസുണ്ട് സര്‍ അലക്‌സ് ഫെര്‍ഗൂസന്. വെംബ്ലിയുടെ അങ്കണത്തില്‍ തന്റെ പ്രിയ ക്ലബ് ഇഎഫ്എല്‍ കപ്പിന്റെ കലാശപ്പോരില്‍ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ ന്യൂകാസിലിനെ നേരിടുമ്പോള്‍ അയാളെ ഇടയ്ക്കിടക്ക് മൈതാനത്തെ ക്യാമറകള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ആകാംഷയാണ് അയാളുടെ മുഖത്ത് തെളിഞ്ഞിരുന്നത്. വെംബ്ലിയുടെ ബാല്‍ക്കണിയില്‍ ഇരിക്കുന്നത് ഫുട്‌ബോള്‍ ചരിത്രത്തിലെ വിവിഐപിമാരില്‍ ഒരാളാണ്. ഇംഗ്ലണ്ടില്‍ അദേഹത്തിനൊരു പകരക്കാരനേയില്ല.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുണൈറ്റഡ് ഒരു കിരീടം നേടുമ്പോള്‍ പ്രതീക്ഷിച്ചത് വീണ്ടും ക്യാമറക്കണ്ണുകള്‍ ഗ്യാലറിയിലെ സാക്ഷാല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണിലേക്ക് നീങ്ങുമെന്നതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം മൈതാനത്തെ യുണൈറ്റഡ് താരങ്ങളുടെ ആഘോഷ നൃത്തങ്ങളിലായിരുന്നു എണ്ണിയാലൊടുങ്ങാത്ത ക്യാമറകളുടെ പരക്കംപാച്ചില്‍. അത് മത്സരം വീക്ഷിക്കുന്ന യുണൈറ്റഡ് ആരാധകര്‍ക്ക് ഒഴിവാക്കാനാവാത്ത കാഴ്ചയാണല്ലോ. കണ്ടതല്ല, കാണാനിരിക്കുന്നതായിരുന്നു അത്ഭുതം.

മൈതാനത്തെ വിജയാഘോഷം കഴിഞ്ഞ് സ്വപ്ന കിരീടവുമായി യുണൈറ്റഡ് താരങ്ങളും പരിശീലക സംഘവും സ്റ്റാഫും ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നതിന് മിനുറ്റുകള്‍ക്ക് മുന്നേ വെംബ്ലിയുടെ ഇടനാഴിയില്‍ അദേഹം കാത്തുനില്‍പുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തുന്ന തന്റെ കൊച്ചുമക്കളെ കാത്തിരിക്കുന്ന ഒരു അപ്പൂപ്പന്റെ ആകാംഷ നിറഞ്ഞ ആ മുഖം ലൈവില്‍ ഏറെ നേരം കാണിച്ചുകൊണ്ടേയിരുന്നു. ‘എവിടെ അവര്‍, വരുന്നത് കാണുന്നില്ലല്ലോ’ എന്ന പറച്ചില്‍ ആ കണ്ണുകളുടെ ചലനങ്ങളില്‍ പ്രകടമായിരുന്നു. ഒടുവില്‍ യുണൈറ്റഡിന്റെ ഫുട്‌ബോള്‍ സൈന്യം കിരീടവുമായി പടവുകള്‍ കയറി വരുമ്പോള്‍ സര്‍ അലക്‌സ് തന്റെ കന്നിക്കിരീടത്തിന്റെ സന്തോഷം എന്നപോല്‍ മതിമറന്ന് ആഘോഷിച്ചു. ഒന്നിനു പുറമെ ഒന്നായി എല്ലാവരേയും ആലിംഗനം ചെയ്ത് തന്റെ ആശംസയും സ്‌നേഹവും അറിയിച്ചു.

എണ്‍പത്തിയൊന്നിലും സര്‍ അലക്‌സ് ഫെര്‍ഗൂസണ് ഫുട്‌ബോളാണ് ജീവിതം. തന്റെ ക്ലാസിലേക്ക് ആദ്യദിനം വന്ന കുട്ടികളെ ഊഷ്മളമായി സ്വീകരിക്കുന്ന അധ്യാപകന്‍. അവരുടെ ജയപരാജയങ്ങളില്‍ ചേര്‍ത്ത് നിര്‍ത്തുന്നതിലെ കണിശക്കാരന്‍. പ്രായത്തെ തന്റെ ചരിത്രത്തിന്റെ തുടിപ്പുകളാക്കി മാറ്റി ആഘോഷിക്കുന്ന യുവാവ്. ആ കണ്ണുകളില്‍ ഫുട്‌ബോള്‍ മാത്രമേയുള്ളൂ. തലച്ചോറില്‍ പതിറ്റാണ്ടുകളായി പരുവപ്പെടുത്തിയ തന്ത്രങ്ങളും. രണ്ടും ചേര്‍ന്ന ആകാംഷയും. വിരമിച്ചെങ്കിലും സര്‍ അലക്‌സ് ഫെര്‍ഗൂസണ് യുണൈഡ് എന്നും തന്റെ ക്ലബാണ്. കളിച്ചവരും കളിക്കുന്നവരും കളിക്കാന്‍ പോകുന്നവരും തന്റെ ശിഷ്യന്‍മാരാണ്. What a Legend..

കടപ്പാട്:  സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്