ഗോള്‍മഴയില്‍ ഈസ്റ്റ് ബംഗാള്‍ മുങ്ങി; വിജയതീരമണഞ്ഞ് ഒഡീഷ

ഐഎസ്എല്ലില്‍ ഗോളുകള്‍ പെയ്തിറങ്ങിയ ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ ഒഡീഷ എഫ്‌സിക്ക് ജയം. നാലിനെതിരെ ആറു ഗോളുകള്‍ക്ക് കൊല്‍ക്കത്ത വമ്പന്‍ ഈസ്റ്റ് ബംഗാളിനെയാണ് ഒഡീഷ അതിജീവിച്ചത്. അവസാന ഇരുപത് മിനിറ്റിലാണ് മത്സരത്തിലെ ഭൂരിഭാഗം ഗോളുകളും പിറന്നത്. 90-ാം മിനിറ്റിലെ ഒന്നും ഇഞ്ചുറി ടൈമിലെ രണ്ടു ഗോളുകളും അതില്‍ ഉള്‍പ്പെടുന്നു.

ഹെക്റ്റര്‍ റോദാസും (30, 40 മിനിറ്റുകള്‍) അരിദയ് കബ്രേറയും (70, 90+3) നേടിയ ഇരട്ട ഗോളുകളാണ് ഒഡീഷയുടെ വിജയം ഉറപ്പിച്ചത്. ജാവി ഹെര്‍ണാണ്ടസും (45) ഇസാക് വാന്‍ലാല്‍റുതേലയും (83) ഒഡീഷയുടെ മറ്റു സ്‌കോറര്‍മാര്‍. അവസാന നിമിഷങ്ങളില്‍ ഡാനിയല്‍ ചിമ ചുക്വു (90, 90+2) ഈസ്റ്റ് ബംഗാളിനായി ഇരു വട്ടം ലക്ഷ്യം കണ്ടു. ഡാരന്‍ സിദോയ്ലും (13) തോങ് ഹോസ്ലം ഹോകിപും (81) ബംഗാളി കരുത്തരുടെ സ്‌കോര്‍ ഷീറ്റില്‍ പേരെഴുതി.

രണ്ടു ജയങ്ങളുമായി ഒഡീഷ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. മൂന്നു മത്സരങ്ങളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയുമായി ഈസ്റ്റ് ബംഗാള്‍ പത്താമതാണ്.