കലിപ്പ് മാത്രേ ഒള്ളൂ, ഗോളില്ലേ? ബ്ലാസ്‌റ്റേഴ്‌സ് ഇന്നെങ്കിലും കലിപ്പടക്കി ഗോളടിക്കുമോ?

ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വലിയൊരു ചോദ്യത്തിന് ഉത്തരം നല്‍കണം. പതിനായിരക്കണക്കിന് ആരാധകര്‍ മഞ്ഞക്കടലാക്കിയ ഗ്യാലറിക്ക് ഒരു ഗോള്‍ കാണിക്കണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ആദ്യ ജയവും സ്വന്തമാക്കണം. കലിപ്പടക്കണം. കപ്പടിക്കണമെന്നാണ് ടീമിന്റെ പരസ്യം. പക്ഷെ ആരാധകര്‍ പറയുന്നത് കലിപ്പുമില്ല ഗോളുമില്ല എന്നാണ്. രണ്ട് മത്സരങ്ങള്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്‍ നാലാം പതിപ്പില്‍ ഇതുവരെ ഗോളൊന്നും നേടാന്‍ സാധിച്ചിട്ടില്ല.

ഇന്ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്.സിയെ നേരിടുമ്പോള്‍ ബ്ലാസ്റ്റേഴ്സിനു ഇന്നെങ്കിലും ആദ്യ ഗോള്‍ നേടുവാനും ആദ്യജയം സ്വന്തമാക്കാനും കഴിയണം എന്ന ആഗ്രഹത്തോടെയാകും ബ്ലാസ്റ്റേഴ്സിന്റ ഓരോ ആരാധകനും കളികാണാനെത്തുക. കൊച്ചിയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഈ സീസണില്‍ ഇതുവരെ ബ്ലാസറ്റേഴ്സിന്റെ ജയം കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.

ഐ.എസ്.എല്‍ നാലാം സീസണ്‍ ആരംഭിച്ചതിനുേശേഷം ഉതുവരെ ജയിക്കാത്ത മൂന്നു ടീമുകളില്‍ ഒന്നാണ് നിലവിലുള്ള ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സ്. മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂനെ സിറ്റിയോട് 1-2നു തോറ്റ ക്ഷീണത്തിലാണ് മുംബൈ സിറ്റി എഫ്.സി കൊച്ചിയില്‍ എത്തിയിരിക്കുന്നത്. അതേപോലെ മുംബൈയുടെ കഴിഞ്ഞ മത്സരങ്ങള്‍ തമ്മിലുള്ള അകലവും വളരെ കുറവ്. പൂനെക്കേതിരെ കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിനുശേഷം ഉടനടി കേരള ബ്ലാസ്റ്റേഴ്സിനോടുള്ള മത്സരത്തിനുവേണ്ടി തയ്യാറെടുക്കേണ്ടി വന്നു. കേരള ബ്ലാസ്റ്റേഴ്സിനാകട്ടെ കഴിഞ്ഞ രണ്ടു മത്സരവും കൊച്ചിയില്‍ തന്നെയായിരുന്നു. ആദ്യ മത്സരം എ.ടി.കെയോടും രണ്ടാം മത്സരം ജാംഷെഡ്പൂരിനോടും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം ഡിസംബര്‍ ഒന്‍പതിനു ഗോവയിലാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയ്ക്ക് കരുത്തേകാന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഡിഫെന്‍ഡര്‍ വെസ് ബ്രൗണ്‍ ഇന്ന് കളിക്കാനിറങ്ങുമെന്നാണ് കോച്ച് റെനെ മ്യൂലെന്‍സ്റ്റീ്ന്‍ നല്‍കുന്ന സൂചന. എന്നാല്‍ അദ്ദേഹം ആദ്യ ഇലവനില്‍ തന്നെ ഉണ്ടാകുമോ എന്നു വ്യക്തമാല്ല.

ആരാകും ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടുക എന്ന ചോദ്യത്തിന് റെനെമ്യൂലെന്‍സിറ്റിനു വലിയ താല്‍പ്പര്യം ഇല്ല. ” ഇത് വലിയ ചോദ്യം ആക്കിയെടുക്കേണ്ട കാര്യമില്ല. ടീം പുരോഗതിയുടെ പാതയിലാണ്. ആദ്യത്തെ മത്സരത്തേക്കാളേറെ രണ്ടാമത്തെ മത്സരം മെച്ചപ്പെട്ടു. അതേപോലെ ക്ലീ്ന്‍ ഷീറ്റും നിലനിര്‍ത്താന്‍ കഴിഞ്ഞു. പന്തടക്കത്തിലും ആക്രമണങ്ങള്‍ നടത്തുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് മികവ് കാട്ടുന്നു. അതേപോലെ അവസരങ്ങളും കൂടുതലായി സൃഷ്ടിക്കാനായി. പക്ഷേ അതിലേറെ പ്രധാനം ഏത് സീസണില്‍ ആയാലും ആദ്യ ഗോള്‍ നേടുകയെന്നതാണ്. ഇത് ടീമിനു ആത്മവിശ്വാസം പ്രധാനംചെയ്യും. ടീമിന്റെ താളക്രമത്തിലും ഇത് കാര്യമായ മാറ്റം വരുത്തും. . ജയിക്കുകയാണ് നിര്‍ണായകം. അതേപോലെ ഗോളുകളും നേടണം. റെനെ പറഞ്ഞു.

നാലാം സീസണ്‍ ആരംഭിച്ചു അധികം ദിവസം കഴിയുന്നതിനു മുുന്‍പ് തന്നെ മൂന്നു മത്സരങ്ങളും കളിക്കേണ്ടി വന്ന ടീമാണ് മുംബൈ സിറ്റി എഫ്.സി. ആദ്യ മത്സരത്തില്‍ ബെംഗ്ളുരുവിനോട് 0-2നു തോറ്റു. രണ്ടാം മത്സരത്തില്‍ ഗോവക്കെതിരെ 2-1 ജയം. മൂന്നാം മത്സരത്തില്‍ പൂനെ സിറ്റിയോട് 1-2നു തോല്‍വി.

തുടര്‍ച്ചയായി കളിക്കേണ്ടി വന്നതില്‍ മുംബൈ സിറ്റി എഫ്.സിയുടെ കോച്ച് അലക്സാന്ദ്രെ ഗുയ്മാറസിനു പരാതി ഒന്നും ഇല്ല. ” ഇതെല്ലാം കൈകാര്യം ചെയ്യാനാകും. എന്നാല്‍ ഇപ്പോഴത്തെ ദൗത്യം പൂനെക്കെതിരെ കഴിഞ്ഞ കഠിന പോരാട്ടത്തിന്റെ ക്ഷീണത്തില്‍ നിന്നും കരകയറുകയാണ്. കളിക്കാരെല്ലാം തന്നെ മൂന്നു പോയി്ന്റ് നേടിയെടുക്കാനുറച്ചാണ്. ഈ മത്സരം കഴിഞ്ഞാല്‍ അടുത്ത രണ്ടു മത്സരങ്ങളും ഹോം ഗ്രൗണ്ടിലാണ് ” ഗുയിമാറെസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേ്ഴ്സും മുംബൈ സിറ്റി എഫ്.സിയും തമ്മില്‍ ഇതിനകം ആറ് മത്സരങ്ങള്‍ കളിച്ചതില്‍ മുംബൈ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസറ്റേഴ്സ് ഒരെണ്ണത്തിലും ജയിച്ചു. ബാക്കി മൂന്നു മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. എന്തായാലും കേരള ബ്ലാസറ്റേഴ്സിനു ഇന്ന് ജയം അനിവാര്യം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വളരെ മികച്ച ആത്മവിശ്വാസം പുറത്തെടുക്കാനും കഴിഞ്ഞു. ഗുയിമാറെസിന്റെ ടീമിന്റെ അനുകൂല ഘടകം പ്രത്യാക്രമണങ്ങളെ ചെറുക്കുവാനും കൈകാര്യം ചെയ്യുവനും കഴിയുന്ന നിര ഉണ്ടെന്നുള്ളതാണ്. കഴിഞ്ഞ സീസണില്‍ സെമിഫൈനലില്‍ എത്തിയ രണ്ടു ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഇതില്‍ മുംബൈ സിറ്റി പ്രാഥമിക റൗണ്ടില്‍ ഏറ്റവും അധികം പോയിന്റ് നേടിയ ടീമും ആയിരുന്നു. കഴിഞ്ഞ സീണില്‍ മുംബൈയെ പോയിന്റ് നിലയില്‍ ഒന്നാമതെത്തിച്ച പരിശീലകന്‍ ഗുയിമെറസിനു തന്റെ ടീമില്‍ പൂര്‍ണവിശ്വാസം.