മുംബൈസിറ്റിയെ രണ്ടു തവണ ഐഎസ്എല്ലില്‍ കപ്പടിപ്പിച്ച ലൊബേറ എവിടെയാണെന്ന് അറിയാമോ?

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ രണ്ടുതവണ കപ്പടിച്ച മുംബൈസിറ്റിയുടെ ഈ സീസണിലെ കളി കാണുമ്പോള്‍ ആരാധകര്‍ ചോദിച്ചു പോകുന്ന ചോദ്യമുണ്ട്. ആദ്യം എഫ്‌സി ഗോവയേയും പിന്നീട് മുംബൈ സിറ്റിയേയും ആക്രമണ ഫുട്‌ബോള്‍ പഠിപ്പിച്ച ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള പരിശീലകന്‍ സെര്‍ജിയോ ലൊബേറ എവിടേയെന്ന്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് വിട്ട ഈ സ്പാനിഷ് പരിശീലകന്‍ ഇപ്പോള്‍ ചൈനീസ് ലീഗ് വണ്ണില്‍ കളിക്കുന്ന സിച്ചുവാന്‍ ജിയുണിയുവിന്റെ പുതിയ പരിശീലകനായി നിയമിതനായിരിക്കുകയാണ്.

ചൈനയിലെ ഒന്നാം നമ്പര്‍ ലീഗായ ചൈനീസ് സൂപ്പര്‍ലീഗിലേക്ക് ടീമിനെ എത്തിക്കുകയാണ് ലൊബേറയുടെ ദൗത്യം. കഴിഞ്ഞ സീസണില്‍ 34 കളികളില്‍ നിന്നും 52 പോയിന്റുകള്‍ നേടിയ സിച്ചുവാന്‍ എട്ടാമതായിരുന്നു. 13 ജയവും 13 സമനിലയും എട്ടു തോല്‍വിയും ആയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ രണ്ടു തവണ മുംബൈസിറ്റിയെ കപ്പടിപ്പിച്ച പ്രവര്‍ത്തിപരിചയമാണ് ലൊബേറയിലേക്ക് ടീമിനെ എത്തിച്ചു. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന ലി യി ക്ലബ്ബ് വിട്ടതോടെയാണ് സെര്‍ജിയോ ലൊബേറോയെ പുതിയതായി ചുമതല ഏല്‍പ്പിച്ചത്.

മൊറാക്കോ, ഇന്ത്യ, സ്‌പെയിന്‍ എന്ന രാജ്യങ്ങളിലെ പരിശീലന കരിയറിന് ശേഷമാണ് ലൊബേറ ചൈനയില്‍ എത്തിയിരിക്കുന്നത്. 2006 ല്‍ ബാഴ്‌സിലോണയില്‍ തുടങ്ങിയ ലൊബേറ 2016 ല്‍ എഫ് സി ബാഴ്‌സിലോണയുടെ അസിസ്റ്റന്റ് മാനേജരായിരുന്നു. ഹൈപ്രസിംഗ് അറ്റാക്കിംഗ് സ്‌റ്റൈലാണ് ആദ്യമായി എഫ്‌സി ഗോവയിലും പിന്നീട് മുംബൈസിറ്റിയിലും വന്നപ്പോള്‍ അദ്ദേഹം ടീമിനെ പഠിപ്പിച്ചത്.  പെപ് ഗ്വാര്‍ഡിയോളയുടെ മെത്തേഡായ ടിക്കി ടാക്ക തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ലൊബേറ മുമ്പ് പറഞ്ഞിട്ടുണ്ട്. മുംബൈസിറ്റിയിലും എഫ്്‌സി ഗോവയിലും കൂടെ ഉണ്ടായിരുന്ന ജീസസ് ടാറ്റോ ഇത്തവണയും ലൊബേറയ്‌ക്കൊപ്പം അസിസ്റ്റന്റ് കോച്ചായി ചൈനയിലുമുണ്ട്.