അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നടപടി; അപ്പീല്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണില്‍ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുമ്പ് താരങ്ങളെ പിന്‍വലിച്ച സംഭവത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച അച്ചടക്കനടപടിക്കെതിരെ അപ്പീല്‍ നല്‍കി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റിയിലാണ് ക്ലബ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട ബ്ലാസ്റ്റേഴ്‌സ് ടീമിന് നാല് കോടി രൂപ പിഴയാണ് ഫെഡറേഷന്‍ വിധിച്ചത്. പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്.

വിഷയത്തില്‍ പൊതുക്ഷമാപണം നടത്താന്‍ ക്ലബ്ബിനോടും പരിശീലകനോടും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ രണ്ടാം തിയതി ക്ലബ്ബും കോച്ച് വുകോമനോവിച്ചും പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ഇപ്പോള്‍ ക്ലബ്ബിന് സംഭവത്തില്‍ അപ്പീല്‍ നല്‍കാന്‍ അവസരം കിട്ടിയത്.

ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി കേരളത്തിന്റെ മണ്ണില്‍ നടക്കുന്ന സൂപ്പര്‍ കപ്പ് മത്സരമാണ്. അവിടെ ഏപ്രില്‍ 16 ന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നുണ്ട്.