13 ദിവസമായി കോച്ചിന് ഇപ്പോഴും കോവിഡ് പോസിറ്റീവ് ; കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിക്കുമോ?

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കളികള്‍ പുനരാരംഭിക്കുകയും ഹൈദരാബാദ് എഫ്‌സി ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തതിന് പിന്നാലെ കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് എപ്പോള്‍ കളത്തിലെത്താന്‍ കഴിയുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ടീം പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും രണ്ടാഴ്ചയായി താന്‍ ഇപ്പോഴും ഐസൊലേഷനിലാണെന്ന് പരിശീലകന്‍ ഇവാന്‍ വുകുമിനോവിച്ച്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോവിഡിന്റെയും ഐസൊലേഷനില്‍ കഴിയുന്നതിന്റെയും നിരാശ അദ്ദേഹം പങ്കുവെച്ചു.

’13 ദിവസമായി ഇപ്പോഴും പോസിറ്റീവാണ്. ഐസൊലേഷനില്‍ തുടരുന്നു. പുറത്തിറങ്ങാന്‍ കഴിയുന്നില്ല, നിരാശനും അസ്വസ്ഥനുമാണ്’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ മാസം 30ന് ബംഗളുരു എഫ്സിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പിടികൂടിയ സാഹചര്യത്തില്‍ എടികെ മോഹന്‍ ബഗാനും, മുംബൈ സിറ്റി എഫ്‌സിയ്ക്കും എതിരേയുള്ള മത്സരങ്ങള്‍ മാറ്റി വെച്ചിരിക്കുകയാണ്. ടീം അടുത്ത ദിവസം തന്നെ അവരുടെ മുഴുവന്‍ സ്‌ക്വാഡിനൊപ്പം പരിശീലനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച 18 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിനിറങ്ങുന്നത്. നിലവില്‍ 11 മത്സരങ്ങളില്‍ 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം കോവിഡിന്റെ നീണ്ട ഇടവേള ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന കടുത്ത ആശങ്ക കേരളബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ പുലര്‍ത്തുന്നുണ്ട്.