റെനെയ്‌ക്കെതിരെ ആഞ്ഞടിച്ച് ജിങ്കനും വിനീതും

കൊച്ചി: മുന്‍ പരിശീലകന്‍ റെനെ മ്യുളന്‍സ്റ്റീനിന്റെ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഗോള്‍ നേടിയപ്പോള്‍ താന്‍ റിനോ ആന്റോയുമായി ചേര്‍ന്ന് ആഘോഷിച്ചത് ജിങ്കാന് പിന്തുണ നല്‍കികൊണ്ടാണ്. മ്യൂളന്‍സ്റ്റീന്റെ ആരോപണങ്ങള്‍ക്ക് നാളെ വിശദമായി മറുപടി നല്‍കുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, താന്‍ മദ്യപാനിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു ജിങ്കന്റെ പ്രതികരണം.

“ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഗോള്‍ നേടിയപ്പോള്‍ താന്‍ റിനോ ആന്റോയുമായി ചേര്‍ന്ന് ആഘോഷിച്ചത് ജിങ്കന് പിന്തുണ നല്‍കികൊണ്ടാണ്. മ്യൂളന്‍സ്റ്റീനിന്റെ ആരോപണങ്ങള്‍ക്ക് നാളെ വിശദമായി മറുപടി നല്‍കും.” വിനീത് വ്യക്തമാക്കി. മുഴുവന്‍ താരങ്ങളും മാനേജ്‌മെന്റും ജിംഗാനൊപ്പമാണെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ ഐ.എസ്.എല്‍ സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ച മ്യൂളന്‍സ്റ്റീന്‍ കഴിഞ്ഞ ദിവസം ഗോള്‍ ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ ജിങ്കന്‍ കടുത്ത മദ്യപാനിയും പ്രഫഷണലിസം ഒട്ടും ഇല്ലാത്ത താരവുമാണെന്നാണ് തുറന്നടിച്ചത്.

മികച്ച നായകനാണ് താനെന്നാണ് ജിങ്കന്റെ വിശ്വാസമെങ്കില്‍ താനങ്ങനെ കരുതുന്നില്ലെന്നും മ്യൂളന്‍സ്റ്റീന്‍ പറഞ്ഞു. ഗോവയോട് 2-5ന് തോറ്റിട്ടും ജിങ്കന്‍ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്ത് പുലര്‍ച്ചെ നാല് മണിവരെ മദ്യപിച്ചതായി മ്യൂളന്‍സ്റ്റീന്‍ കുറ്റപ്പെടുത്തി. നായകനെന്ന നിലയില്‍ ജിങ്കന്റെ നടപടിയെ പ്രൊഫഷണലിസമെന്ന് എങ്ങനെ വിളിക്കുമെന്ന് മ്യൂളന്‍സ്റ്റീന്‍ ചോദിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് മ്യൂളന്‍സ്റ്റീന്റെ പ്രതികരണം പുറത്ത് വരുന്നത്.