ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കാമുകിക്കും സൗദിയില്‍ ഒരുമിച്ച് വസിക്കാനാകുമോ!, ഭരണകൂടം ഈ നിയമലംഘനത്തിന് നേരെ കണ്ണടയ്ക്കുമോ?

അല്‍ നസറിലൂടെ മുസ്ലീം രാഷ്ട്രമായ സൗദി അറേബ്യയുടെ ദത്തുപുത്രനായിരിക്കുകയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എന്നാല്‍ അല്‍ നസറിന്റെ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെ ജീവിതത്തിനായി തയ്യാറെടുക്കുമ്പോള്‍, താരത്തിന്റെ കുടുംബവും അദ്ദേഹത്തോടൊപ്പം സൗദിയിലേക്ക് മാറുമോ എന്നത് അജ്ഞാതമായി തുടരുകയാണ്. സൗദിയിലെ നിയമമാണ് ഈയൊരു സംശയത്തിന് വഴിവെച്ചിരിക്കുന്നത്.

അവിവാഹിതരായ പങ്കാളികളുടെ സഹവാസം സൗദി അറേബ്യയില്‍ നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ ക്രിസ്റ്റ്യാനോയും കാമുകി ജോര്‍ജീനയ്ക്കും സൗദിയില്‍ ഒരുമിച്ച് താമസിക്കാന്‍ നിയമപരമായി സാധിക്കില്ല. എന്നാല്‍ റൊണാള്‍ഡോയ്ക്കും കാമുകി ജോര്‍ജിന റോഡ്രിഗസിനും ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത രാജ്യത്തെ പ്രമുഖരായ രണ്ട് അഭിഭാഷകര്‍ പറഞ്ഞു.

‘വിവാഹത്തിന് പുറത്തുള്ള സഹവാസം രാജ്യം ഇപ്പോഴും നിരോധിച്ചിട്ടുണ്ടെങ്കിലും, അടുത്ത കാലത്തായി അധികാരികള്‍ അതിനെതിരെ കണ്ണടയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു,’ സിവില്‍ നിയമത്തിലെ വിദഗ്ദ്ധനായ അഭിഭാഷകരിലൊരാള്‍ പറഞ്ഞു. ‘ഇക്കാലത്ത് – വിദേശ പൗരന്മാര്‍ക്കിടയില്‍- അവിവാഹിതരായ ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നത് നിയമങ്ങള്‍ വിലക്കിയിട്ടുണ്ടെങ്കിലും, സൗദി അധികാരികള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ല’ എന്നുമാണ് ഇവര്‍ പറയുന്നത്.

ഇസ്ലാമിക നിയമം പൊതുവെ കര്‍ശനമായി നടപ്പിലാക്കുന്ന സൗദിയില്‍ ഇത്തരമൊരു പരസ്യമായ നിയമ ലംഘനം ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. 2017-ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി അറേബ്യയുടെ കിരീടാവകാശി ആയതിനുശേഷം, പൗരാവകാശങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതില്‍ ചില ചെറിയ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കായിക, വിനോദ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ക്കും ബിന്‍ സല്‍മാന്‍ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. എന്നാല്‍ വിദേശികള്‍ക്ക് ലഭിക്കുന്ന അതേ സ്വാതന്ത്ര്യം സൗദികള്‍ അനുഭവിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. അതിനാല്‍ തന്നെ ജോര്‍ജീനയെ സൗദിയിലേക്ക് കൊണ്ടുവരാന്‍ സൗദി അനുവദിക്കുമോ എന്നത് ഒരു വലിയ ചോദ്യമാണ്.

ഇത് ഏറെ ചര്‍ച്ചയാകപ്പെടും എന്നതിനാല്‍ പരസ്യമായ ഒരു നിയമ ലംഘനത്തിന് സൗദി മനപൂര്‍വ്വം കണ്ണടച്ച് വിവാദങ്ങള്‍ ചെന്നുചാടാന്‍ മുതിരുമോ എന്നത് മറ്റൊരു ചോദ്യം. അതുമല്ലെങ്കില്‍ കുടുംബത്തെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നില്ലേ? എന്തായാലും ഇതിനുള്ള ഉത്തരം കാത്തിരുന്ന് തന്നെ അറിയണം.