മെസിയോട് കാലം അനീതി ആവര്‍ത്തിക്കുന്നു, വീണ്ടും സങ്കടക്കണ്ണീര്‍

കാലം മെസിയോട് അനീതി ആവര്‍ത്തിച്ചു. കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബദ്ധവൈരികളായ ബ്രസീലിനോട് തോറ്റ് അര്‍ജന്റീന പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ തകര്‍പ്പന്‍ ജയം.

ഇതോടെ കിരീട വരള്‍ച്ച നേരിടുന്ന അര്‍ജന്റീനയുടേയും നായകന്‍ ലയണല്‍ മെസിയുടേയും കാത്തിരിപ്പ് ഇനിയും തുടരും.

ബ്രസീലിനായി ജെസൂസും റോബര്‍ട്ടോ ഫിര്‍നോയുമാണ് ഗോളുകള്‍ നേടിയത്. അര്‍ജന്റീനയുടെ രണ്ട് ഉറച്ച ഗോളുകള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ 19ാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് മേല്‍ ജെസൂസിലൂടെ ബ്രസീലിന്റെ ആദ്യ തിരിച്ചടി ലഭിച്ചത്. അര്‍ജന്റീനന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തായിരുന്നു ജീസസിന്റെ ആ ഗോള്‍. വലത് ഭാഗത്ത് നിന്ന് ഫിര്‍മിനോ നല്‍കിയ പാസ് ജെസൂസ് ഗോള്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ഇതോടെ ഉണര്‍ന്ന് കളിച്ച അര്‍ജന്റീനയ്ക്കായി ഗോള്‍ മാത്രം വിട്ടുനിന്നു. രണ്ടാം പകുതിയിലാണ് ബ്രസീല്‍ വിജയമുറപ്പിച്ച ഗോള്‍ കണ്ടെത്തിയത്. ഇത്തവണ ജെസൂസിന്റെ പാസില്‍ നിന്ന് ഫിര്‍മിനോയാണ് ഗോള്‍ നേടിയത്. ഫൈനലില്‍ പെറു-ചലി മത്സര വിജയികളാണ് ബ്രസീലിന്റെ എതിരാളി.