ബ്‌ളാസ്‌റ്റേഴ്‌സിന് വസ്‌ക്കസ് - ഡയസ് മുന്നേറ്റസഖ്യം നഷ്ടമായേക്കും; മഞ്ഞക്കിളികള്‍ക്ക് പുതിയ മുന്നേറ്റനിര നോക്കേണ്ടി വരും

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ എട്ടാം സീസണില്‍ മഞ്ഞക്കിളികളെ ഫൈനല്‍ കളിപ്പിച്ചതില്‍ മുന്നേറ്റ നിരയിലെ അല്‍വാരോ വസ്‌ക്കസ് – പെരേര ഡയസ് സഖ്യത്തിന്റ കൂട്ടുകെട്ട് വലിയ പങ്കായിരുന്നു വഹിച്ചത്. രണ്ട് പേരുടേയും പരസ്പര ധാരണയും, വര്‍ക്ക് റേറ്റും സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ഒമ്പതാം സീസണ്‍ തയ്യാറെടുപ്പ് ജൂലൈയില്‍ തുടങ്ങാനിരിക്കെ ബ്്‌ളാസ്‌റ്റേഴ്‌സിന് പുതിയ മുന്നേറ്റനിരയെ തേടേണ്ടിവരുമോ എന്നാണ് ആശങ്ക. ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.

കഴിഞ്ഞ സീസണില്‍ 16 ഗോളുകള്‍ അടിച്ച ഇവര്‍ക്ക് പകരമായി അടുത്ത സീസണിലേക്ക് പുതിയൊരു ജോഡിയെ മുന്നേറ്റ നിരയില്‍ കൊണ്ടു വരാന്‍ മഞ്ഞപ്പട നിര്‍ബന്ധിതരാകും. 2021-22 സീസണില്‍ മികച്ച പ്രകടനമായിരുന്നു ജോര്‍ജെ പെരെര ഡയസ് കാഴ്ച വെച്ചത്. 21 മത്സരങ്ങള്‍ കളിച്ച താരം 8 ഗോളുകള്‍ നേടിയതിനൊപ്പം ഒരു ഗോളിന് അസിസ്റ്റും ചെയ്തിട്ടുണ്ട്. മുന്നേറ്റത്തില ഹൈ പ്രസിംഗ് ഗെയിം പുറത്തെടുക്കാനും എതിര്‍ടീമിന്റെ പിന്‍നിരയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കി പിഴവുകള്‍ വരുത്തിക്കാനും ഗോളിലേക്ക് നീക്കങ്ങള്‍ കൊണ്ടെത്തിക്കാനും താരത്തിനായിരുന്നു.

അര്‍ജന്റൈന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പ്ലാറ്റന്‍സില്‍ നിന്ന് ഒരു വര്‍ഷ ലോണ്‍ കരാറിലായിരുന്നു ഡയസ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. അത്‌ലറ്റിക്കോ പ്ലാറ്റന്‍സുമായി കരാര്‍ ബാക്കി നില്‍ക്കുന്ന ഡയസ്, പ്രീ സീസണ്‍ പരിശീലനത്തിനായി ഈ വര്‍ഷം ജൂലൈയില്‍ അര്‍ജന്റൈന്‍ ക്ലബ്ബിനൊപ്പം ചേരുമെന്നു ക്ലബ്ബ് പ്രസിഡന്റ് പാബ്ലോ ബിയാഞ്ചിനി വ്യക്തമാക്കിയതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജുവാന്‍ അരാംഗോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡയസിനൊപ്പം ബ്‌ളാസ്‌റ്റേഴ്‌സ് മുന്‍നിരയില്‍ കളിച്ച അല്‍വാരോ ചില്ലറ ആരാധകരെയല്ല ഇന്ത്യയില്‍ ഉണ്ടാക്കിയെടുത്തത്്.

സ്പാനിഷ് ലാ ലീഗയിലും, പ്രീമിയര്‍ ലീഗിലുമെല്ലാം കളിച്ച പരിചയസമ്പത്തുമായി ഇന്ത്യയിലെത്തിയ വാസ്‌ക്വസ് ചുരുങ്ങിയ കാലം കൊണ്ടാണ് ആരാധകരെ നേടിയത്. ഗോളടിക്കുന്നതിന് പുറമേ കളി മെനയാനും ഗ്രൗണ്ടിന്റെ ഏത് ഭാഗത്ത് നിന്നും ഗോളിലേക്ക് പെര്‍ഫെക്്ട് ഷോട്ട് എടുക്കാനുള്ള മികവും എത്ര ദൂരെ നിന്നും വലയില്‍ പന്തെത്തിക്കാനുള്ള കഴിവും വാസ്‌ക്വസിനെ പ്രിയപ്പെട്ട താരമാക്കി മാറ്റി. നിലവില്‍ താരം ഒരു ക്ലബ്ബുമായും കരാറിലെത്തിയിട്ടില്ലെങ്കിലും ചൈനയില്‍ നിന്നും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ നിന്നും വിളി വന്നിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഓഫര്‍ താരം തള്ളിയിട്ടുണ്ട്. ഒരു സീസണ്‍ കൂടി ബ്‌ളാസ്‌റ്റേഴ്‌സില്‍ ഇരുവരും കളിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നവരാണ് കൂടുതല്‍ പേരും.