ബ്ലാസ്റ്റേഴ്സ് അധികം ഗോളുകള്‍ വഴങ്ങിയത് ആ താരത്തിന്റെ അഭാവം മൂലം?; പ്രതികരിച്ച് ഇവാന്‍ വുകോമാനോവിച്ച്

ഐഎസ്എല്‍ സീസണില്‍ തുടര്‍ച്ചയായി രണ്ടാം പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് അടിയറവു പറഞ്ഞത്. അതിനു മുമ്പത്തെ മത്സരത്തില്‍ മുംബൈയോടും ബ്ലാസ്‌റ്റേഴ്‌സ് പുറത്തായിരുന്നു. ഇന്നലത്തേതുള്‍പ്പടെ കഴിഞ്ഞ മത്സരങ്ങളില്‍ കേരളാ ബ്ലാസ്റ്റേഴ്സ് കുറച്ചധികം ഗോളുകള്‍ വഴങ്ങിയത് മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ അഭാവം മൂലമാണോ എന്ന സംശയം ആരാധകരിലുണ്ട്. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്.

ഇല്ല, ഞാന്‍ അങ്ങനെ ചിന്തിക്കുന്നില്ല. അവരവരുടെ ജോലികള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് ആവശ്യത്തിന് കളിക്കാറുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആരുണ്ടെങ്കിലും ഇല്ലെങ്കിലും സ്‌ക്വാഡിലുള്ള കളിക്കാര്‍ ഇപ്പോഴും കളിയ്ക്കാന്‍ തയ്യാറായിരിക്കണം. ഒരു കളിക്കാരന്റെ അഭാവം കളിയെ ബാധിച്ചു എന്ന് പറയുന്ന പരിശീലകന്‍ അല്ല ഞാന്‍. എല്ലാ സീസണിന് മുന്‍പും പരിക്കുകളും കാര്‍ഡുകളില്‍ നിന്നുള്ള സസ്‌പെന്‍ഷനുകളും ഉണ്ടാകും. അതുപോലെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്‌തേ മതിയാകൂ.

കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ധാരാളം വ്യക്തിഗത പിഴവുകള്‍ സംഭവിച്ചു. അത് അംഗീകരിക്കാനാകാത്തതാണ്. പ്രത്യേകിച്ചും ലീഗിലെ മികച്ച ടീമുകളെ നേരിടുമ്പോള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്‌തേ മതിയാകൂ. ഇത്തരത്തിലുള്ള വ്യക്തിഗത പിഴവുകള്‍ സംഭവിച്ചാല്‍ അത് ഗോളുകള്‍ വഴങ്ങാന്‍ കാരണമാകും.

ശ്രദ്ധയോടെ ഏകാഗ്രതയോടെ ആത്മാര്‍ത്ഥയോടെ അച്ചടക്കത്തോടയായിരിക്കണം ഇത്തരം മത്സരങ്ങളെ സമീപിക്കേണ്ടത്. ഇത്തരം പിഴവുകള്‍ ആദ്യ പകുതിയില്‍ സംഭവിക്കുമ്പോള്‍ അതിന് നല്‍കേണ്ടി വരുന്നത് പോയിന്റുകളാണ്. തുടര്‍ച്ചയായ തോല്‍വികള്‍ എളുപ്പമല്ല. എന്നാല്‍ ഞങ്ങളത് കൈകാര്യം ചെയ്‌തേ മതിയാകൂ- വുകോമാനോവിച്ച് പറഞ്ഞു.