കാണികളുടെ പിന്തുണയെ മറികടന്ന് ജയിക്കുമെന്ന് ബംഗാൾ, ആരാധകർക്കായി കിരീടം കൊണ്ടുവരുമെന്ന് കേരളം

കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ കണ്ണും കാതും മനസും ഇന്ന് മലപ്പുറത്താണ്. തിങ്ങിനിറഞ്ഞ കാണികൾ മലപ്പുറത്ത് തടിച്ചുകൂടുമ്പോൾ അവിടേക്ക് വരാൻ സാധികാത്ത ആളുകൾ എഐഎഫ്എഫ് ഫെയ്സ്ബുക്ക് പേജിലൂടെ തത്സമയം തങ്ങളുടെ സാന്നിധ്യം അറിയിക്കും. ഇന്ന് രാത്രി 8 ണ് മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിലിന് ഇറങ്ങുന്ന കേരളത്തിന്റെ ആരാധകർ പെരുന്നാളിന് മുമ്പ് തന്നെ ആഘോഷത്തിലേക്ക് കടക്കാൻ കേരളത്തിന്റെ ജയമാണ് ആഗ്രഹിക്കുന്നത്.

75–ാം സന്തോഷ് ട്രോഫിയുടെ കലാശപ്പോരിൽ കേരളവും ബംഗാളും ഇന്നു നേർക്കുനേർ വരുമ്പോൾ സന്തോഷ് ട്രോഫി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ പോരാട്ടമായി വിലയിരുത്താം. ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ബംഗാളും( 32 ) തവണ ഏഴാം കിരീടം തേടിയിറങ്ങുന്ന കേരളവും പോരടിക്കുമ്പോൾ ആരുടേയും ജയം പ്രവചിക്കുക സാധ്യമല്ല.

ആർത്തിരമ്പുന്ന ഗാലറിയുടെ പിന്തുണയിൽ നടത്തിയ സ്വപ്ന തുല്യമായ തേരോട്ടം കിരീട നേട്ടത്തിലൂടെ സമ്പൂർണമാക്കാനുറച്ചാണു കേരളം ഇറങ്ങുന്നത്. ടീമിനു പരുക്കിന്റെ തലവേദനകളൊന്നുമില്ല. മധ്യനിരയുടെ കരുത്തിൽ തന്നെയാണ് കേരളം പ്രതീക്ഷ വെക്കുന്നത്. ക്യാപ്റ്റൻ ജിജോ ജോസഫ് ടുട്ടുവിന്റെ നേതൃത്വത്തിൽ എതിർ പോസ്റ്റിലേക്ക് കേരളം നടത്തുന്ന വേഗതയേറിയ നീക്കങ്ങൾ ബംഗാളിന് തലവദനയാകുമെന്നുറപ്പാണ്. അതുപോലെ സെമിയിൽ കർണാടകയെ തകർത്തു തരിപ്പണമാക്കിയ ടി.കെ.ജെസിന്റെ ബൂട്ടുകൾ ഇന്നും വെടിയുതിർക്കുമെന്നു തന്നെയാണു പ്രതീക്ഷ. കർണാടകയ്ക്കെതിരെ 3 ഗോൾ വഴങ്ങിയ പ്രതിരോധത്തിലെ വിള്ളൽ കൂടി അടച്ചാൽ കിരീടം കേരളത്തിനുറപ്പിക്കാം.

ഗോൾ വേട്ടയിൽ കേരളം ബഹുദൂരം മുന്നിലാണെങ്കിലും ഗോളുകൾ വഴങ്ങുന്നതിലെ പിശുക്ക് ബംഗാൾ പ്രതിരോധത്തിന്റെ കടുപ്പത്തിന്റെ തെളിവാണ്. ആദ്യ ഏറ്റുമുട്ടലിലിൽ കേരളത്തോട് തോറ്റെങ്കിലും കടുപ്പമേറിയ മത്സരം തന്നെയാണ് ബംഗാൾ നൽകിയത്.

Read more

ആദ്യ ഏറ്റുമുട്ടലിൽ കാണികളുടെ പിന്തുണ കൊണ്ടാണ് കേരളം ജയിച്ചതെന്നും ഫൈനലിൽ അത് ഉണ്ടാകില്ലെന്നും ബംഗാൾ പരിശീലകൻ പറയുമ്പോൾ അതെ കാണികളോട് ഉള്ള നന്ദി സൂചകമായി ഇന്ന് ജയിക്കുമെന്ന് കേരളം പരിശീലകനും തിരിച്ചടിച്ചു.