'പെലെ പാവപ്പെട്ടവന് ശബ്ദം നല്‍കി, ഭൂരിഭാഗവും കറുത്ത വംശജര്‍ക്ക്'; കുറിപ്പുമായി നെയ്മര്‍

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ നിര്യാണത്തില്‍ വൈകാരികമായ കുറിപ്പുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. പെലെ ഫുട്ബോളിനെ ഒരു കലയാക്കി, വിനോദോപാധിയാക്കി മാറ്റിയെന്ന് നെയ്മര്‍ കുറിച്ചു. അദ്ദേഹം പാവപ്പെട്ടവന് ശബ്ദം നല്‍കി, ഭൂരിഭാഗം കറുത്ത വംശജര്‍ക്കെന്നും നെയ്മര്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പ് ഇങ്ങനെ..

പെലെയ്ക്ക് മുമ്പ് 10 എന്നത് വെറുമൊരു സംഖ്യയായിരുന്നു. ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും ഈ വാക്ക് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് പറയാനുള്ളത് പെലെയ്ക്ക് മുമ്പ് ഫുട്ബോള്‍ ഒരു മത്സരം മാത്രമായിരുന്നു എന്നാണ്. പെലെയാണ് അത് മാറ്റിയത്. പെലെ ഫുട്ബോളിനെ ഒരു കലയാക്കി, വിനോദോപാധിയാക്കി. പാവപ്പെട്ടവന് ശബ്ദം നല്‍കി, ഭൂരിഭാഗവും കറുത്ത വംശജര്‍ക്ക്. ബ്രസീലും ഫുട്ബോളും അതിന്റെ പദവി ഉയര്‍ത്തിയതിന് രാജാവിന് നന്ദി. പെലെ വിടചൊല്ലി, എന്നാല്‍ അദ്ദേഹത്തിന്റെ മാന്ത്രികത എന്നെന്നും നിലനില്‍ക്കും.

അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പെലെയെ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്‌കാരം. രാജ്യത്തിന്റെ പ്രിയപുത്രന്റെ മരണത്തെത്തുടര്‍ന്ന് ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ പെലെ, നൂറ്റാണ്ടിന്റെ ഇതാഹാസതാരം എന്നതടക്കം വിവിധ ബഹുമതികളും നേടിയിട്ടുണ്ട്. പെലെ നിറഞ്ഞു നില്‍ക്കെ ബ്രസീല്‍ മൂന്ന് തവണ ലോകകപ്പ് ഏറ്റുവാങ്ങി. ആദ്യം 1958ല്‍, പിന്നെ 1962ല്‍, ഒടുവില്‍ 1970ല്‍. എന്നാല്‍ 1962ല്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പെലെ ലോകകപ്പിനിടയില്‍ പിന്‍മാറി. ആകെ നാലു ലോകകപ്പുകളില്‍ പങ്കെടുക്കുകയും പതിനാലു മത്സരങ്ങള്‍ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്.