വിജയവഴിയില്‍ തിരിച്ചെത്തി ബംഗളൂരു ; നെഞ്ചിടിപ്പ് കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കോവിഡിന്റെ പിടിയില്‍ നിന്നും പതിയെ തിരിച്ചെത്തുന്ന കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ നെഞ്ചിടിപ്പ് കൂട്ടി ബംഗലുരു എഫ്‌സിയുടെ തിരിച്ചുവരവ്. സുനില്‍ഛേത്രിയും സംഘവും ഇന്നലെ കരുത്തരായ ചെന്നിയന്‍ എഫ്‌സിയെ മറിച്ചിരിക്കുകയാണ്. ബംഗലുരുവിന്റെ അതിവേഗ ഫുട്‌ബോളില്‍ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നിയന്‍ വീണത്.

കോവിഡ് അലങ്കോലമാക്കിയതിന് പിന്നാലെ 13 ദിവസത്തെ വിശ്രമത്തിന് ശേഷം കളത്തിലെത്തുന്ന ബ്‌ളാസ്‌റ്റേഴ്‌സിന് ആദ്യം അടിക്കേണ്ടി വരുന്ന ടീമാണ് ബംഗലുരു. സീസണിലെ ആദ്യ പകുതിയിലെ ആലസ്യം വിട്ടുണര്‍ന്ന ബംഗലുരുവിനെയാണ് ഇന്നലെ കണ്ടത്. എതിരാളികളുടെ പ്രത്യാക്രമണങ്ങളെ മിഡ്ഫീല്‍ഡില്‍ തടയിട്ട് തിരിച്ച് ആക്രമിക്കുന്ന ബംഗലുരുവിന്റെ ശൈലിയും മാരകമായ ഉദാന്ത – സുനില്‍ഛേത്രി സഖ്യത്തിന്റെ ധാരണയോടെയുള്ള ആക്രമണവും ഇന്നലെ കണ്ടു. എല്ലാറ്റിനുമുപരി ഫോം മ്ങ്ങി ഈ സീസണില്‍ കളിക്കുന്ന ഛേത്രിയുടെ തിരിച്ചുവരവും കണ്ടു.

ഇമാന്‍ ബസാഫ, ഉദാന്ത സിങ് എന്നിവരാണ് ബംഗളൂരിവിനായി ഗോളുകള്‍ നേടിയത്. ഇതില്‍ ആദ്യ രണ്ടുഗോളുകളുടേയും സൃഷ്ടാവ് ഛേത്രിയായിരുന്നു. ജയത്തോടെ ബംഗളൂരു ആറാം സ്ഥാനത്ത് എത്തി. 13 മത്സരങ്ങളില്‍ നിന്ന് നാല് ജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായി 17 പോയിന്റാണ് ബംഗളൂരുവിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം ലീഗ് പട്ടികയില്‍ 20 പോയിന്റുമായി മുന്നില്‍ നില്‍ക്കുമ്പോഴാണ് ബ്‌ളാസ്‌റ്റേഴ്‌സിനെ കോവിഡ് പിടികൂടിയത്. നീണ്ട ഇടവേള ടീമിന്റെ പേസ് നഷ്ടമാക്കുമോ എന്നാണ് ആരാധകര്‍ക്ക് ആശങ്ക.

രണ്ടാഴ്ചയായി പരിശീലകന്‍ ഇവാന്‍ വുകുമിനോവിച്ചും ഐസൊലേഷനിലാണ്. ഇതുവരെ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിട്ടുമില്ല. ടീമിന്റെ രണ്ടാം പകുതിയില്‍ കളി കൂടുതല്‍ സീരിയസായി മാറിയതോടെ മറ്റു ടീമുകളും മികച്ച കളികള്‍ പുറത്തെടുക്കുമ്പോള്‍ ബ്‌ളാസ്‌റ്റേഴ്‌സിന് പഴയ താളം കണ്ടെത്തിയാല്‍ മാത്രമേ ആരാധകരുടെ മനവും നിറയ്ക്കാനാകൂ.