രണ്ടടി മുന്നോട്ട് കുതിച്ചാല്‍ നാലടി പുറകോട്ട്, ഇന്ത്യന്‍ ഫുട്‌ബോള്‍ മാറ്റത്തിന്റെ പാതയില്‍ എന്ന് വിശ്വസിച്ചിരുന്ന ആരാധകര്‍ക്ക് അശുഭവാര്‍ത്ത

ഇന്ത്യന്‍ ഫുട്‌ബോള്‍ മാറ്റത്തിന്റെ പാതയില്‍ എന്ന് വിശ്വസിച്ചിരുന്ന ആരാധകര്‍ക്ക് ശുഭകരമായ വാര്‍ത്തകള്‍ അല്ല ഫുട്‌ബോള്‍ ലോകത്ത് നിന്നും വരുന്നത്. FSDL ഉം, AIFF ഉം കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീം സെലക്ഷന് വേണ്ടി ബുപേഷ് ശര്‍മ്മ എന്ന ജ്യോല്‍സ്യനെ സമീപിച്ചു എന്നും, അതിനായി 12-15 ലക്ഷം രൂപ ബുപേഷ് ശര്‍മ്മക്ക് കൈമാറി എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇഗോര്‍ സ്റ്റിമാക്ക് ബുപേഷ് ശര്‍മയ്ക്ക് പ്ലേയര്‍ ഡീറ്റെയില്‍സ് കൊടുക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം കൊടുത്തുവെന്നും വാര്‍ത്തകള്‍ ഉണ്ട്. ഒപ്പം മുന്‍ AIFF ഒഫീഷ്യല്‍ ആയ കുശാല്‍ ദാസ് പറഞ്ഞ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ് നു കൊടുത്ത സ്റ്റേറ്റ്‌മെന്റ് ഉം പുറത്ത് വന്നിട്ടുണ്ട്.!

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യത നേടാതെ പോയവരില്‍ ഒരുപക്ഷെ ഈ ജ്യോതിഷത്തിന്റെ ഫലമായി ടീമില്‍ ഇടം നേടാതെ പോയവരും ഉണ്ടായേക്കാം, നേടിയവരില്‍ ജ്യോതിഷം കാരണം അവസരം കിട്ടിയവരും ഉണ്ടായേക്കാം. മെറിറ്റിന് മുകളില്‍ വിശ്വാസങ്ങളും, രാഷ്ട്രീയവും ചേരുമ്പോള്‍ സ്‌പോര്‍ട്‌സ് നശിക്കും, ഇന്ത്യയെ പോലെയൊരു രാജ്യം മിക്ക സ്‌പോര്‍ട്‌സിലും മുന്നേറാത്തത് ഇതൊക്കെ കൊണ്ടാണ്.. അതിനോടൊപ്പം പല റിപ്പോര്‍ട്ടുകളും പറയുന്നത് ഇഗോര്‍ സ്റ്റിമാക്കിനെ സാക്ക് ചെയ്യാനുള്ള പദ്ധതികള്‍ ആണ് ഇപ്പോഴുള്ള ഈ വെളിപ്പെടുത്തലുകള്‍ എന്ന് കൂടിയാണ്.

AIFF, FSDL എന്നിവര്‍ക്ക് എതിരെ ഡയറക്റ്റ് ആയല്ലെങ്കിലും തുറന്നടിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഇഗോര്‍ സ്റ്റിമാക്കിന്റെതായ് പുറത്ത് വന്നിട്ടുണ്ട്. അത് കാരണം ആവാം തിടുക്കത്തില്‍ സ്റ്റിമാക്കിനെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നില്‍… ഇഗോര്‍ സ്റ്റിമാക്കിനെ സപ്പോര്‍ട്ട് ചെയ്ത് രഞ്ജിത്ത് ബജാജിനെപോലെയുള്ളവര്‍ മുന്നോട്ട് വന്നിട്ടുണ്ട്… മുന്‍ ക്യാപ്റ്റന്‍ ബായ്ച്ചുങ് ഭൂട്ടിയ പറഞ്ഞത് ഇത് പോലെയുള്ള വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്ന ഒരുപാട് മുന്‍ മാതൃകകള്‍ ഉണ്ടെന്ന് ആണ്..

മറ്റൊരു വാര്‍ത്ത ക്ലബ് ഫുട്‌ബോളും രാജ്യാന്തര ഫുട്‌ബോളും തമ്മിലുള്ള മത്സരം ആണ്, ഫിഫ വിന്‍ഡോയില്‍ അല്ലാതെ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് കളിക്കാരെ വിട്ട് കൊടുക്കാന്‍ ക്ലബ്ബുകള്‍ തയാറാവാത്തത് മൂലം അവരെ സമ്മര്‍ദ്ദത്തില്‍ ആക്കി സമ്മതം നേടിയെടുക്കാന്‍ വേണ്ടി AIFF തായ്ലന്‍ഡില്‍ തുടരുന്ന ചില കളിക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് കൊടുത്തില്ല എന്നാണ് ആരോപണം. ചില ക്ലബ്ബുകള്‍ അവരുടെ കളിക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് എടുത്ത് തിരിച്ചെത്താന്‍ സൗകര്യം ഒരുക്കും എന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു..

ഏറ്റവും ഒടുവിലായി ക്ലബ്ബുകള്‍ 2 പ്ലേയര്‍സ് നെ വിട്ട് കൊടുക്കാന്‍ തയാറാണെന്നും, അതല്ല ഏഷ്യന്‍ ഗെയിംസിന് റിസേര്‍വ് ടീമില്‍ നിന്നും, i-ലീഗ് ടീമില്‍ നിന്നും കളിക്കാരെ തിരഞ്ഞെടുത്തു അയക്കും എന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. AIFF ന്റെ വ്യക്തമായ പ്ലാനിങ് ഇല്ലായ്മ, FSDL ന്റെ ഇടപെടല്‍ ഒക്കെ കാരണം ആണ് ഇത്രയും അനിശ്ചിത്വതം നിലനില്‍ക്കുന്നത്.

മറ്റൊരു പ്രധാനപെട്ട വാര്‍ത്ത ക്ലബ് ഫുട്‌ബോളിനെ സംബന്ധിച്ചാണ്. ISL സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്നും ഹീറോ മോട്ടോര്‍കോര്‍പ് പിന്മാറി എന്നാണ്. അതിന് പിന്നിലെ കാരണവും വ്യക്തമല്ല. ഹീറോക്ക് പകരം അടുത്ത സ്‌പോണ്‍സര്‍ഷിപ് ആരെറ്റുടുക്കും എന്ന് ഉറപ്പില്ല എങ്കിലും ജിയോ ഏറ്റെടുക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ജിയോ വിപ്ലവം ക്ലബ് ഫുട്‌ബോളില്‍ എന്ത് മാറ്റം വരുത്തും എന്ന് കണ്ടറിയാം!

രണ്ടടി മുന്നോട്ട് കുതിച്ചാല്‍ നാലടി പുറകോട്ട് വയ്‌ക്കേണ്ടി വരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ഈ പ്രതിസന്ധികള്‍ ഒക്കെ മറികടന്നു നല്ലൊരു നാളെയെ പ്രതീക്ഷക്കാന്‍ ആവുമോ?

എഴുത്ത്: വൈശാഖ് സുദേവന്‍

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്