തന്റെ നമ്പര്‍ വണ്‍ ഫാന്‍ മരിച്ചു, അര്‍ജന്റൈന്‍ സൂപ്പര്‍ താരം ബൂട്ടഴിച്ചു

അര്‍ജന്റീന മുന്നേറ്റ താരം കാര്‍ലോസ് ടെവസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ബൊക്ക ജൂനിയേഴ്സ് ക്ലബിന്റെ താരമായിരുന്ന ടെവസ് ഒരു വര്‍ഷമായി ടീമില്‍ കളിക്കുന്നുണ്ടായിരുന്നില്ല. പിതാവിന്റെ മരണമാണ് താരത്തെ ഫുട്‌ബോള്‍ അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

എന്റെ നമ്പര്‍ വണ്‍ ഫാന്‍ ഇല്ലാതായി, ഇനി ഞാനെന്തിന് കളിക്കണം എന്നാണ് ടെവസ് ചോദിക്കുന്നത്. ഇനിയും കളിക്കാന്‍ തനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് 38കാരനായ താരം വ്യക്തമാക്കി.

തന്റെ ഉള്ളിലുള്ള പ്രതിഭ മുഴുവന്‍ ഫുട്ബോളിന് നല്‍കി കഴിഞ്ഞു. ഇനി ഒന്നും നല്‍കാനില്ലെന്നും താരം വ്യക്തമാക്കി. ബൊക്ക ജൂനിയേഴ്സിലൂടെ കരിയര്‍ തുടങ്ങി ആ ക്ലബില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ ടെവസിനായി. ബൊക്ക ജൂനിയേഴ്സിനൊപ്പം 11 കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്.

അര്‍ജന്റീനയ്ക്കുവേണ്ടി 76 മത്സരങ്ങളില്‍ കളിച്ചു. 13 ഗോള്‍ നേടി. 2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ അര്‍ജന്റീന ടീമിലെ അംഗമായിരുന്നു ടെവസ്. വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് ക്ലബുകളില്‍ കളിച്ചിട്ടുള്ള ടെവസ് ചൈനീസ് ലീഗില്‍ ഷാങ്ഹായ് ഷെന്‍ഹുവയിലും കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായ ടെവസ് 2008ലെ ചാമ്പ്യന്‍സ് ലീഗില്‍ കീരിടം നേടിയ ടീമിലും അംഗമായി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരായ പെനല്‍റ്റി ഷൂട്ടൗട്ടില്‍ യുണൈറ്റഡിനായി ടെവസ് സ്‌കോര്‍ ചെയ്തിരുന്നു.