അര്‍ജന്റീനയ്ക്ക് കാവലായി ഇനി മാലാഖയില്ല; നിര്‍ണായക തീരുമാനം അറിയിച്ച് എയ്ഞ്ചല്‍ ഡി മരിയ

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് അടുത്ത വര്‍ഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ. 2024 കോപ്പ അമേരിക്കയ്ക്ക് ശേഷം നീലക്കുപ്പായം അഴിച്ചുവെക്കുമെന്ന് താരം അറിയിച്ചു. അര്‍ജന്റൈന്‍ ന്യൂസ് ഔട്ട്ലെറ്റായ ടൊഡോ പാസയോട് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വാക്കുകള്‍.

കോപ്പ അമേരിക്കയ്ക്ക് ശേഷം അര്‍ജന്റൈന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇത് വിരമിക്കാനുള്ള സമയമാണ്. പിഎസ്ജിയില്‍ വെച്ച് ഞാന്‍ മെസ്സിയെ കെട്ടിപ്പിടിച്ച് പറഞ്ഞിരുന്നു. മെസ്സിയുടെ കൂടെ ക്ലബ്ബില്‍ കളിക്കാനും മെസ്സിയെ എന്നും കാണാന്‍ സാധിച്ചുവെന്ന കാര്യത്തിനും മാത്രമാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്- ഡി മരിയ പറഞ്ഞു.

ഇതോടെ 2026 ലോകകപ്പില്‍ അര്‍ജന്റീനയോടൊപ്പം ഡി മരിയ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 2022 ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ ഫൈനലില്‍ ഡി മരിയ ഗോള്‍ നേടിയിരുന്നു. 35കാരനായ താരം 134 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. 29 അസിസ്റ്റുകളും നല്‍കി.

ക്ലബ്ബ് ഫുട്ബോളിലും മികച്ച പ്രകടനമാണ് ഡി മരിയ കാഴ്ചവെക്കുന്നത്. യുവന്റസ് താരമായിരുന്ന ഡി മരിയ ഈ വര്‍ഷം ബെന്‍ഫിക്കയിലേക്ക് ചേക്കേറിയിരുന്നു.