വനിതാ ഫുട്ബോൾ താരങ്ങൾക്കെതിരെ അതിക്രമം; അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗം ദീപക് ശർമ്മ അറസ്റ്റിൽ

വനിതാ ഫുട്ബോൾ താരങ്ങളെ ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി മർദ്ദിച്ച സംഭവത്തിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ദീപക് ശർമ്മയെ അറസ്റ്റ് ചെയ്ത് ഗോവൻ പോലീസ്.

മാർച്ച് 28 നായിരുന്നു സംഭവം. ഗോവയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വനിതാ ലീഗിനിടെ മദ്യപിച്ചെത്തി ഹോട്ടലിൽ അതിക്രമിച്ച് വനിതാ താരങ്ങളെ മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന 2 വനിതാ താരങ്ങളുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള ഖാദ് എഫ്സിയിലെ താരങ്ങളാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും ഗോവൻ ഫുട്ബോൾ അസ്സോസിയേഷനും പരാതി നൽകിയത്. ഹിമാചൽ ഫുട്ബോൾ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് അറസ്റ്റിലായ ദീപക് ശർമ്മ.

സ്ത്രീക്ക് നേരെ ബലപ്രയോഗം നടത്തല്‍, മുറിവേല്‍പ്പിക്കല്‍, മറ്റ് കുറ്റങ്ങള്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.