മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി കായിക ലോകം

ഇന്തോനേഷ്യയില്‍ നടന്ന മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു. 35 കാരനായ സെപ്ത്യന്‍ റഹര്‍ജയാണ് മരിച്ചത്. ഫെബ്രുവരി 10 ശനിയാഴ്ച എഫ്സി ബാന്‍ഡും എഫ്ബിഐ സുബാംഗും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് സംഭവം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് കളിക്കാരന്‍ മൈതാനത്തിന് നടുവില്‍ വീഴുന്നതായി കാണാം. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചുവെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കളി നടന്ന ബന്ദുങ്ങിലെ സിലിവങ്ങി സ്റ്റേഡിയത്തിനു 300 മീറ്റര്‍ മുകളിലെത്തിയ ഇടിമിന്നല്‍ കളിക്കാരനു മേല്‍ ആഘാതമേല്‍പ്പിക്കുകയായിരുന്നെന്ന് ഇന്‍ഡൊനീഷ്യന്‍ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ബോജോനെഗരോവില്‍ അണ്ടര്‍-13 മത്സരത്തിനിടെ കളിക്കുന്നതിനിടെ ഫുട്ബോള്‍ താരത്തിന് ഇടിമിന്നലേറ്റിരുന്നു. ഹൃദയസ്തംഭനമേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.