2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കാൽപന്ത് കളിയുടെ ലോകമാമാങ്കമായ 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ കേരളത്തിലും മാഹിയിലും പൊതുജനങ്ങൾക്ക് മുന്നിൽ തത്സമയം പ്രദർശിപ്പിക്കുന്നതിനുള്ള എക്സ്ക്ലൂസീവ് ‘പബ്ലിക് വ്യൂവിങ് റൈറ്റ്സ്’ (Public Viewing Rights) പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ഈഗിൾസ് എഫ്.സി കേരള സ്വന്തമാക്കി. ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സി ടിവിയിൽനിന്നാണ് (ZEE TV) മേത്തർ (MATHER) ഗ്രൂപ്പിന്റെ കീഴിലുള്ള ഈഗിൾസ് എഫ്.സി. കേരള ഈ അവകാശം നേടിയത്. ഇതോടെ കേരളത്തിലും മാഹിയിലും സംഘടിപ്പിക്കുന്ന എല്ലാത്തരം പൊതുജന സ്ക്രീനിങ്ങുകൾക്കും ഈഗിൾസ് എഫ്.സി. കേരളയുടെ മുൻകൂർ അനുമതിയും ലൈസൻസും നിർബന്ധമാകും.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഔദ്യോഗിക ലോഞ്ചിങ് ചടങ്ങിൽ വെച്ച് സി5 (ZEE 5) മലയാളം-തമിഴ് ബിസിനസ് ഹെഡ് ലോയ്ഡ് സേവ്യർ, ഈഗിൾസ് എഫ്.സി. കേരളയുടേയും മേത്തർ ഗ്രൂപ്പിന്റേയും ചെയർമാൻ ഷാഫി മേത്തർക്ക് അവകാശരേഖകൾ കൈമാറി. ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.

എല്ലാ ജില്ലകളിലും ഒഫീഷ്യൽ ഫാൻ പാർക്കുകൾ

ലോകകപ്പിന്റെ ആവേശം അതിന്റെ പരകോടിയിലെത്തുന്ന സെമി ഫൈനലുകൾ, തേർഡ് പ്ലേസ് പ്ലേയോഫ്‌, ഫൈനൽ മത്സരങ്ങൾ എന്നിവ ബിഗ് എൽ.ഇ.ഡി. സ്ക്രീനുകളിൽ തത്സമയം കാണിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലും ഈഗിൾസ് എഫ്.സി. കേരള ഔദ്യോഗിക ഫാൻ പാർക്കുകൾ ഒരുക്കും.

കേരളത്തിലെ ഫുട്ബോൾ ആവേശത്തിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിൽ മാത്രം 7 ഔദ്യോഗിക ഫാൻ പാർക്കുകളാണ് ഒരുങ്ങുന്നത്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട്, പെരിന്തൽമണ്ണ, കുറ്റിപ്പുറം, വണ്ടൂർ എന്നിവിടങ്ങളിലാണ് മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ഈ ഫാൻ പാർക്കുകൾ സ്ഥാപിക്കുക. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ മലയാളിക്ക് ലോകകപ്പ് അനുഭവം സമ്മാനിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മത്സരങ്ങളും ഫാൻ പാർക്കുകളിൽ അരങ്ങേറും.

കേരള ഫുട്ബോൾ അസോസിയേഷന്റെയും (KFA) തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലാ ഫുട്ബോൾ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വ്യാജ സ്ക്രീനിങ്ങുകൾക്ക് തടയിടും

ഫിഫയുടെ ചട്ടങ്ങൾക്കും ഐ.പി.ആർ. (IP Rights) നിയമങ്ങൾക്കും വിധേയമായി കേരളത്തിലും മാഹിയിലും നടക്കുന്ന എല്ലാ പൊതു സ്ക്രീനിങ്ങുകൾക്കും ഈഗിൾസ് എഫ്.സി. കേരളയുടെ ലൈസൻസ് ഉണ്ടായിരിക്കണം. മുൻകാലങ്ങളിലെ വ്യാജവും നിയമവിരുദ്ധവുമായ സ്ക്രീനിങ്ങുകൾ ഒഴിവാക്കി സുരക്ഷിതവും നിയമപരവുമായ രീതിയിൽ ആരാധകരിലേക്ക് ലോകകപ്പ് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലൈസൻസിങ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.EaglesFCKerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ആർക്കൊക്കെ ലൈസൻസ് വേണം?

വാണിജ്യ സ്ഥാപനങ്ങൾ: ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, ക്ലബ്ബുകൾ, മാളുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, പ്രൊഫഷണൽ ഇവന്റ് ഓർഗനൈസർമാർ.

പ്രാദേശിക കൂട്ടായ്മകൾ: സന്നദ്ധ സംഘടനകൾ, ഫാൻസ് ക്ലബ്ബുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പ്രാദേശിക സ്പോർട്സ് ക്ലബ്ബുകൾ.

റസിഡൻഷ്യൽ ഏരിയകൾ: റസിഡൻഷ്യൽ അസോസിയേഷനുകൾ, ഹൗസിങ് സൊസൈറ്റികൾ എന്നിവടങ്ങളിൽ നടത്തുന്ന കൂട്ടായ്മ സ്ക്രീനിങ്ങുകൾ.

Read more

(ശ്രദ്ധിക്കുക: പ്രവേശന ഫീസ് ഈടാക്കുന്നതോ അല്ലാത്തതോ ആയ എല്ലാ പൊതുപ്രദർശനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ്. എന്നാൽ വീടുകളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് കാണുന്ന സ്വകാര്യ ദൃശ്യങ്ങൾക്ക് ഇത് ബാധകമല്ല).