യാശ് ദുബേയ്ക്ക് ഇരട്ടശതകം, പറ്റീദാറിന് സെഞ്ച്വറി ; മദ്ധ്യപ്രദേശിന് മുന്നില്‍ കേരളാ ബോളർമാര്‍ വിയര്‍ക്കുന്നു

രഞ്്ജിട്രോഫിയില്‍ നോക്കൗട്ട് ലക്ഷ്യമിട്ടുള്ള മത്സരത്തില്‍ കേരള ബൗളര്‍മാരെ വിയര്‍പ്പിച്ച്് മദ്ധ്യപ്രദേശ്. വിജയമോ ആദ്യ ഇന്നിംഗ്‌സിലെ ലീഡോ പ്രധാനമായ മത്സരത്തില്‍ രണ്ടാം ദിനവും കേരളാ ബൗളര്‍മാര്‍ക്ക് മേല്‍ മേധാവിത്വം കാട്ടുകയാണ് മദ്ധ്യപ്രദേശ്. വണ്‍ ഡൗണായി കളത്തിലെത്തിയ യാഷ് ദുബേ ഇരട്ടശതകം നേടിയപ്പോള്‍ കഴിഞ്ഞ ദിവസം അര്‍ദ്ധശതകം പിന്നിട്ട് പോയ രജത് പറ്റീദാര്‍ പുറത്തായത് സെഞ്ച്വറി നേടിക്കൊണ്ട്. ആദ്യ ദിവസത്തേത് പോലെ തന്നെ രണ്ടാം ദിവസവും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് കേരള ബൗളര്‍മാര്‍ക്ക് നേടാനായത്.

രജത് പറ്റീദാര്‍ 142 റണ്‍സിന് ജലജ് സക്‌സേനയ്ക്ക് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ പിന്നാലെ വന്ന ആദിത്യ ശ്രീവാസ്തവയെ എന്‍പി ബേസില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ മിഥുന്റെ കയ്യിലും കൊണ്ടെത്തിച്ചു. ഒമ്പത് റണ്‍സാണ് ഇയാള്‍ക്ക് നേടാനായത്. പറ്റീദാര്‍ 327 പന്തുകള്‍ നേരിട്ടാണ് 142 റണ്‍സ് എടുത്തത്് 23 ബൗണ്ടറികളും പറത്തി. ഒരറ്റത്ത് കൂട്ടുകാര്‍ മാറിമാറി വരുമ്പോഴും യാഷ് ദുബേ ബാറ്റിംഗ് തുടരുകയാണ്്. 496 പന്തുകളില്‍ നിന്നും 211 റണ്‍സില്‍ എത്തിയിട്ടും നിര്‍ത്താതെ ബാറ്റിംഗ് തുടരുകയാണ് ദുബേ. 27 ബൗണ്ടറികളും ഒരു സിക്‌സും പറത്തി.

കഴിഞ്ഞ ദിവസം 23 റണ്‍സ് എടുത്ത ഓപ്പണര്‍ ഹിമാംശു മന്ത്രിയെയും വണ്‍ ഡൗണായി എത്തിയ ശുഭം എസ്് ശര്‍മ്മയെയും മാത്രമാണ് കേരള ബൗളര്‍മാര്‍ക്ക് വീഴ്ത്താനായത്. നോക്കൗട്ടില്‍ കടക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ കളി സമനിലയിലായാലും കേരളത്തിന് തിരിച്ചടിയാകും. 26 റണ്‍സ് നേടിയ അക്ഷത് രഘുവംശിയാണ് ദുബേയ്‌ക്കൊപ്പം ക്രീസില്‍. കഴിഞ്ഞ രണ്ടു മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ബൗളര്‍മാരെ മാറ്റിയ കേരളത്തിന്റെ തന്ത്രം തിരിച്ചടിയായി മാറിയതിന്റെ സൂചനയാണ് മദ്ധ്യപ്രദേശിനെതിരേ കാണാനാകുന്നത്.