WPL 2024: 'സജന മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡ്'; പ്രശംസിച്ച് സഹതാരം

വനിത പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ലോകത്തിന്റെ മുഴുവന്‍ കൈയടി നേടാന്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി ഓള്‍റൗണ്ടര്‍ സജന സജീവന് ഒരു ബോള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തി 30 സെക്കന്റിനകം നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ സിക്‌സറടിച്ചാണ് സജന മുംബൈയ്ക്കു അവിസ്മരണീയ വിജയം സമ്മാനിച്ചത്. എംഐ വിക്കറ്റ് കീപ്പര്‍-ബാറ്ററായ യാസ്തിക ഭാട്ടിയ സജനയുടെ പ്രകടനത്തില്‍ മതിപ്പുളവാക്കുകയും സജന തങ്ങളുടെ ടീമിലെ കീറോണ്‍ പൊള്ളാര്‍ഡാണെന്ന് പറയുകയും ചെയ്തു.

ഹര്‍മന്‍പ്രീത് കൗര്‍ അഭിമുഖങ്ങളില്‍ സംസാരിക്കുന്നത് നിങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കില്‍, ഈ ഡബ്ല്യുപിഎല്ലില്‍ ശ്രദ്ധിക്കേണ്ട ഒരു കളിക്കാരിയാണ് സജനയെന്ന് അവര്‍ സൂചിപ്പിച്ചു. എംഐക്ക് അവളില്‍ വിശ്വാസമുണ്ട്. അവള്‍ വനിതാ ടീമിലെ കീറോണ്‍ പൊള്ളാര്‍ഡിനെപ്പോലെയാണ്. അവള്‍ക്ക് ആ റോള്‍ ലഭിച്ചു, അവള്‍ നന്നായി ചെയ്തു, ക്രെഡിറ്റ് അവള്‍ക്കാണ്- മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ യാസ്തിക പറഞ്ഞു.

അവസാന ഓവറില്‍ 12 റണ്‍സായിരുന്നു മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പൂജ വസ്ത്രാക്കറും. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടര്‍ ആലിസ് കാസ്പിയായിരുന്നു ബോളര്‍. ആദ്യത്തെ ബോളില്‍ തന്നെ പൂജയെ (1) പുറത്താക്കിയ കാപ്‌സി മുംബൈയെ ഞെട്ടിച്ചു.

തുടര്‍ന്ന് അമന്‍ജ്യോത് കൗറാണ് ക്രീസിലെത്തിയത്. അടുത്ത ബോളില്‍ അമന്‍ജ്യോത് ഡബിളെടത്തു. മൂന്നാമത്തെ ബോളില്‍ സിംഗിളും നേടി. നാലാമത്തെ ബോളില്‍ ഹര്‍മന്‍പ്രീത് ബൗണ്ടറി നേടി. ഇതോടെ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടത് രണ്ടു ബോളില്‍ വേണ്ടത് അഞ്ചു റണ്‍സ്. അടുത്ത ബോളില്‍ സിക്‌സറിലൂടെ മുംബൈയുടെ വിജയ റണ്‍സ് നേടാനുള്ള ഹര്‍മന്‍പ്രീതിന്റെ ശ്രമം പാളി.

ആകാശത്തേുയര്‍ന്ന ബോള്‍ ലോങ് ഓണിനു മുന്നില്‍ സതര്‍ലാന്‍ഡിന്റെ കൈകളില്‍ വിശ്രമിച്ചു. ഇതോടെ അവസാന ബോളില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ എട്ടാം നമ്പറില്‍ അരങ്ങേറ്റക്കാരി വയനാട്ടുകാരി സജന സജീവന്‍ ക്രീസില്‍. തുടക്കക്കാരിയുടെ പതറിച്ച ഇല്ലാതെ ലോങ് ഓണിനു മുകളിലൂടെ പന്ത് അതിര്‍ത്തി സജന മുംബൈയ്ക്ക് നാല് വിക്കറ്റിന്‍രെ വിജയം സമ്മാനിച്ചു.